വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് കാനഡയിലാണെന്ന് റിപ്പോർട്ട്. വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ(PAHO) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായി നോർത്ത്, സൗത്ത് അമേരിക്കയെ ഉൾക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഏജൻസി പറയുന്നു.
ഈ വർഷം ഓഗസ്റ്റ് 8 വരെ, 10 രാജ്യങ്ങളിലായി 10,139 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ കാനഡയിൽ മാത്രം 4,548 കേസുകളുണ്ട്. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക, മെക്‌സിക്കോ എന്നിവടങ്ങളിലും വലിയ തോതിലുള്ള രോഗവ്യാപനമുണ്ടായി. അഞ്ചാംപനി ബാധിച്ച് 18 പേർ മരിച്ചതായും പിഎഎച്ച്ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.







