കരാർ ചർച്ചകൾ വിഫലമായതോടെ പണിമുടക്കിനൊരുങ്ങി എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാര്‍. എയര്‍ കാനഡയുമായി പുതിയ കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എയര്‍ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ 72 മണിക്കൂര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്കാനാണ് നീക്കം.
ചൊവ്വാഴ്ച വൈകുന്നേരം ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് എയര്‍ കാനഡ അറിയിച്ചിരുന്നു. എയർലൈൻ മുന്നോട്ടുവെച്ച ആർബിട്രേഷൻ നിർദ്ദേശം യൂണിയൻ നിരസിച്ചിരുന്നു. കൂടാതെ, ബുധനാഴ്ച എയര്‍ കാനഡ യൂണിയന് ഒരു ലോക്കൗട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. യൂണിയന്‍ അംഗങ്ങള്‍ക്കുള്ള കത്തില്‍ ചര്‍ച്ച തുടരാന്‍ കമ്പനി ആഗ്രഹിക്കുന്നില്ലെന്ന് CUPE വ്യക്തമാക്കിയിരുന്നു.
പണിമുടക്ക് ഉണ്ടായാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുമെന്നും അവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുമെന്നും എയര്‍ കാനഡ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 99.7% യൂണിയൻ അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഈ വോട്ടെടുപ്പ് 60 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.







