ഓട്ടവ: മിക്ക കനേഡിയൻ നഗരങ്ങളിലും വാടക കുറയുന്നതായി ആർബിസി റിപ്പോർട്ട്. വാടകക്കാരെ സംബന്ധിച്ച് ഇത് അൽപം ആശ്വാസം നല്കുന്നുണ്ടെന്നും റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ 40 പ്രധാന നഗരങ്ങളിൽ പകുതിയിലധികത്തിലും, ഒരു വർഷം മുൻപുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ വാടക കുറഞ്ഞുവെന്ന് ആർബിസി സാമ്പത്തിക ശാസ്ത്രജ്ഞയായ റേച്ചൽ ബറ്റാഗ്ലിയയുടെ പഠനത്തിൽ കണ്ടെത്തി.
രണ്ട് കിടപ്പു മുറികളുള്ള വീടുകളുടെ വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് വാൻകൂവറിലാണ്. പ്രതിമാസം 270 ഡോളറിൻ്റെ കുറവാണുണ്ടായത്. കെലോന, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ 230 ഡോളറിൻ്റെ ഇടിവും ദൃശ്യമായി. കാൽഗറിയിൽ 170 ഡോളറും ടൊറൻ്റോയിൽ 160 ഡോളറിൻ്റെയും ഇടിവുണ്ടായി. കൂടുതൽ വീടുകൾ വാടകയ്ക്ക് ലഭ്യമായതും, ജനസംഖ്യയിലെ കുറവും, പലർക്കും ഉയർന്ന വാടക താങ്ങാൻ കഴിയാത്തതുമെല്ലാമാണ് വാടക കുറയാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
കുടിയേറ്റം കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിൻ്റെ തീരുമാനം ഒൻ്റാരിയോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും വാടക വിപണികളെ മറ്റ് സ്ഥലങ്ങളെക്കാൾ കൂടുതൽ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വിദ്യാർത്ഥികൾ കൂടുതലുള്ള സ്ഥലങ്ങളിൽ വാടകയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കിച്ചണർ, കേംബ്രിഡ്ജ്, വാട്ടർലൂ എന്നിവിടങ്ങളിൽ പ്രതിമാസ വാടക 130 ഡോളറും ഗെൽഫിൽ 50 ഡോളറും കുറഞ്ഞു.







