കൊൽക്കത്ത: ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ഗാർഹിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ഷമിയോട് ഭാര്യക്കും മകൾക്കും ജീവിതച്ചെലവിന് പണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിൻ ജഹാനും മകൾ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹസിൻ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകൾക്ക് 2.50 ലക്ഷം രൂപയും വീതം നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വർഷം മുൻകാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്. ഷമിക്കെതിരായ കേസിൽ ആറ് മാസത്തിനുള്ളിൽ തീർപ്പ് കൽപിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിയോട് ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ വർഷം മകൾ ഐറയുമായി മുഹമ്മദ് ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും നേരിൽക്കണ്ടത്. ഷമിയും മകളും കൂടി ഷോപ്പിംഗ് നടത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു. മകൾക്കൊപ്പമുള്ള ഷമിയുടെ ചിത്രത്തിന് ഇൻസ്റ്റഗ്രാമിൽ 1.60 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്.
എന്നാൽ ആളുകളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഷമി മകളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഹസിൻ ജഹാൻ പിന്നീട് ആരോപിച്ചിരുന്നു. മകളുടെ പാസ്പോർട്ടിൻറെ കാലാവധി തീർന്നിരുന്നുവെന്നും അത് പുതുക്കാൻ ഷമിയുടെ ഒപ്പ് വേണമായിരുന്നുവെന്നും അതിനായി പോയപ്പോഴാണ് ഷമി മകളെയും കൊണ്ട് ഷോപ്പിംഗിന് പോയതെന്നും ഹസിൻ ജഹാൻ പറഞ്ഞിരുന്നു. ഷമിയുടെ പരസ്യങ്ങളെല്ലാം നോക്കുന്ന കടയിൽ നിന്നാണ് മകൾക്ക് ഷൂസും വസ്ത്രങ്ങളും വാങ്ങി നൽകിയതെന്നും അതിനായി പൈസയൊന്നും മുടക്കേണ്ടി വന്നിട്ടില്ലെന്നും ഹസിൻ ജഹാൻ പറഞ്ഞിരുന്നു.
മകൾ ഗിത്താറും ക്യാമറയും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷമി അത് വാങ്ങി നൽകിയില്ല.മകളെക്കുറിച്ച് ഷമി ഒന്നും അന്വേഷിക്കാറില്ല. കഴിഞ്ഞ മാസവും മകളെ കണ്ടെങ്കിലും പോസ്റ്റൊന്നും ഇൻസ്റ്റഗ്രാമിൽ കണ്ടില്ലെന്നും ഹസിൻ ജഹാൻ പറഞ്ഞു. 2018ലാണ് ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ ജഹാൻ മുഹമ്മദ് ഷമിക്കെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്തത്. നേരത്തെ കൊൽക്കത്ത ഹൈക്കോടതി തന്നെ ഹസിൻ ജഹാനും മകൾക്കും പ്രതിമാസം1.30 ലക്ഷം രൂപ ചെലവിനത്തിൽ നൽകാൻ ഉത്തരവിട്ടിരുന്നു.







