കാൽഗറി: കാൽഗറിയിൽ എയർ ഗണ്ണുകളുടെ ഉപയോഗം വർധിച്ചുവരുന്നതായി കാൽഗറി പോലീസ് സർവീസ്. എയർ ഗണ്ണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും പോലീസ് പറഞ്ഞു. എയർ ഗണ്ണുകൾ കളിപ്പാട്ടങ്ങളല്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. യുവാക്കളാണ് കൂടുതലായും എയർഗൺ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
എയർ ഗണ്ണുകൾ ഉൾപ്പെട്ട ആക്രമണങ്ങൾ നടന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ വർധിച്ചു. ഒരു ദിവസം ഒരു പരാതി എന്ന നിലയിൽ നിന്നും ഒരു ദിവസം എട്ട് കോളുകൾ വരെ എയർ ഗണ്ണുകൾ സംബന്ധിച്ച് പോലീസിന് ലഭിക്കുന്നുണ്ടെന്നും സിപിഎസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഫയർആംസ് ഇൻവെസ്റ്റിഗേറ്റീവ് യൂണിറ്റ് സർജന്റ് ക്രിസ് ട്യൂഡർ പറഞ്ഞു.
ആർസിഎംപി വെബ്‌സൈറ്റ് അനുസരിച്ച്, ഫയർ ആംസ് ആക്ട് പ്രകാരവും ക്രിമിനൽ കോഡ് പ്രകാരവും എയർ ഗണ്ണുകളെ നിരവധി വിഭാഗങ്ങളായി തിരിക്കാം. ഉയർന്ന പവർ എയർ ഗണ്ണുകൾക്ക് പരമ്പരാഗത തോക്കുകൾക്ക് സമാനമായ ലൈസൻസും രജിസ്‌ട്രേഷനും ആവശ്യമുണ്ടെങ്കിലും മറ്റുള്ളവ തോക്കുകളായി വർഗീകരിക്കാൻ തക്ക ശക്തിയുള്ളവയല്ല. അവ ആർക്കും സ്വതന്ത്രമായി വാങ്ങാം. എങ്കിലും ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.
പൊതുഇടങ്ങളിൽ തോക്ക് പോലെ തന്നെ തോന്നിക്കുന്ന ഒന്ന് കാണുമ്പോൾ ജനങ്ങൾ ഭയപ്പെടും. ഇത് ആയുധമാണോ അല്ലയോ എന്ന് തിരിച്ചറിയാനും സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. ഇത്തരം സംഭവങ്ങൾ വർധിക്കുകയും എല്ലാ ഭീഷണികളെയും യഥാർത്ഥമായി കണക്കാക്കേണ്ട പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഗൗരവതരമായ പ്രതികരണമുണ്ടാവുകയും ചെയ്യും. നഗരപരിധിക്കുള്ളിൽ എയർ ഗൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അവ ഗുരുതരമായ പരുക്കുകൾക്ക് കാരണമാകും. ഭീഷണിപ്പെടുത്തുന്നതിനോ, കുറ്റകൃത്യം ചെയ്യുന്നതിനോ എയർ ഗൺ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്നും പോലീസ് വ്യക്തമാക്കി.