അങ്കമാലി: കാനഡയിൽ ജോലിക്കു വീസ വാഗ്ദാനം ചെയ്ത് പുത്തൻകുരിശ് സ്വദേശികളായ ദമ്പതിമാരിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ തൃപ്പൂണിത്തുറ സ്വദേശിനി കീർത്തന എസ്. കുമാർ (35) അറസ്റ്റിലായി. കീർത്തനയുടെ ബന്ധു തൃശൂർ സ്വദേശി പ്രതാപ് (45) ആണ് മറ്റൊരു പ്രതി. ദമ്പതിമാരായ ബേസിലും വീണ വർഗീസുമാണ് പരാതി നൽകിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ വീണയുടെ സഹപ്രവർത്തകയായിരുന്നു കീർത്തന.
ന്യൂസീലൻഡിലെ ജോലിക്കായി തനിക്കു ബന്ധു വീസ ശരിയാക്കി നൽകിയെന്നും താൽപര്യമുണ്ടെങ്കിൽ കാനഡയ്ക്ക് വീസ ലഭിക്കുമെന്നും കീർത്തന അറിയിച്ചതിനെ തുടർന്നാണ് വീസയ്ക്കായി പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. ഡൽഹിയിൽ നോർക്കയിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് കീർത്തനയുടെ ബന്ധു പ്രതാപ് ദമ്പതിമാരുമായി പരിചയപ്പെട്ടത്. കാനഡയ്ക്കുള്ള ജോബ് വീസയ്ക്ക് 12 ലക്ഷം രൂപ ചെലവു വരുമെന്നും പ്രതാപ് ദമ്പതിമാരെ അറിയിച്ചു.
വീസയ്ക്കു പണം കൈമാറുന്നതിന് എറണാകുളം നോർത്തിലെ ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ട് നമ്പറും നൽകി. ഇതുപ്രകാരം വീസയ്ക്കായി അങ്കമാലി, പച്ചാളം ബാങ്ക് ശാഖകളിൽ നിന്നു 10 ലക്ഷം രൂപയും കൈമാറിയെന്നും പണം നൽകി 7 മാസം കാത്തിരുന്നിട്ടും വീസ ലഭിച്ചില്ലെന്നും ദമ്പതിമാർ പരാതിയിൽ ആരോപിച്ചു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് അങ്കമാലി പൊലീസിൽ പരാതി നൽകിയത്. കേസിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്.