newsroom@amcainnews.com

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

ലോർഡ്‌സ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ. 282 റൺസ് വിജയലക്ഷ്യം പന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം പൂർത്തിയാവുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ എയ്ഡൻ മാർക്രം (102), തെംബ ബാവൂമ (65) എന്നിവർ ക്രീസിലുണ്ട്. റ്യാൻ റിക്കിൾട്ടൺ (6), വിയാൻ മൾഡർ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്കിനാണ്. ലോർഡ്സിൽ മൂന്നാം ദിനം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 207ന് അവസാനിക്കുകയായിരുന്നു. 58 റൺസുമായി പുറത്താവാതെ നിന്ന മിച്ചൽ സ്റ്റാർക്കാണ് ഓസീസിനെ മികച്ച ലീഡിലേക്ക് നയിച്ചത്. അലക്സ് ക്യാരി (43) മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എൻഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 212 റൺസിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

മൂന്നാം ദിനം എട്ടിന് 144 എന്ന നിലയിൽ ബാറ്റിംഗ് തുടർന്ന ഓസീസിന് ഇന്ന് നതാൻ ലിയോണിന്റെ (2) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഇന്ന് ഒരു റൺ മാത്രമാണ് ലിയോണിന് ഇന്ന് കൂട്ടിചേർക്കാനായാത്. പിന്നാലെ ക്രീസിലെത്തിയ ഹേസൽവുഡ്, സ്റ്റാർക്കിന് പിന്തുണ നൽകി. ഇരുവരും 59 റൺസാണ് കൂട്ടിചേർത്തത്. എയ്ഡൻ മാർക്രമിനെതിരെ അനാവാശ്യ ഷോട്ടിന് മുതിർന്നാണ് 17 റൺസെടുത്ത ഹേസൽവുഡ് പുറത്താവുന്നത്. സ്റ്റാർക്ക് തന്റെ ഇന്നിംഗ്സിൽ അഞ്ച് ബൗണ്ടറികൾ കണ്ടെത്തി.

സ്റ്റാർക്കിന് പുറമെ ക്യാരി മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. മർനസ് ലബുഷെയ്ൻ (22), സ്റ്റീവൻ സ്മിത്ത് (13), എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഉസ്മാൻ ഖവാജ (6), കാമറൂൺ ഗ്രീൻ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റർ (9), പാറ്റ് കമ്മിൻസ് (6) എന്നിവർ വന്നത് പോലെ മടങ്ങി. നേരത്തെ, നായകൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കമ്മിൻസ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ 45 റൺസ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റൺസ് നേടിയ നായകൻ തെംബ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്.

ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 43-4 എന്ന സ്‌കോറിൽ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറിൽ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നൽകി. അഞ്ചാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിൻസ് വീഴ്ത്തിയത്. കമിൻസിന്റെ പന്തിൽ കവർ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാർനസ് ലാബുഷെയ്ൻ ഷോർട്ട് കവറിൽ പറന്നു പിടിക്കുകയായിരുന്നു. 94 റൺസായിരുന്നു അപ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ. ഓസീസ് നായകൻ പാറ്റ് കമിൻസാണ് ബാവുമയെ മടക്കിയത്.

പിന്നാലെ ഓരോരുത്തരായി കൂടാരം കയറി. ലോർഡ്സിൽ ടോസ് നഷ്ടമായി ആദ്യ ഇന്നിംഗിസിനിറങ്ങിയ ഓസ്ട്രേലിയ 212 റൺസിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ ആദ്യ ഇന്നിംഗ്സിൽ എറിഞ്ഞിട്ടത്. ബ്യൂ വെബ്സ്റ്റർ (72), സ്റ്റീവൻ സ്മിത്ത് (66) എന്നിവരാണ് ഓസീസ് നിരയിൽ തിളങ്ങിയത്.

You might also like

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

Top Picks for You
Top Picks for You