കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ 19 വിദ്യാർഥികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വർഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ 19 വിദ്യാർഥികളുടെ തുടർപഠനം സർവകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വർഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും വിദ്യാഭ്യാസത്തിനായി പ്രവേശനം നേടാനാവില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ച് സർവകലാശാല നേരത്തെ പുനരന്വേഷണം നടത്തിയാണ് 19 വിദ്യാർഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഈ നടപടി ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സർവകലാശാലയുടെ പൂക്കോട് ക്യാംപസ് ഹോസ്റ്റലിൽ ബിരുദ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ സിദ്ധാർഥൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. കേസിൽ എസ്എഫ്ഐ നേതാക്കളടക്കമുള്ളവരായിരുന്നു പ്രതികൾ. സർവകലാശാല റാഗിങ് വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 19 വിദ്യാർഥികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.