ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ എംപി നയിക്കുന്ന പാർലമെന്ററി പ്രതിനിധി സംഘം ന്യൂയോർക്കിലെത്തി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഭാഗമായി നിർമിച്ച സ്മാരകത്തിൽ ആദരാജ്ഞലി അർപ്പിച്ച തരൂർ ഭീകരവാദം ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണെന്നും ഇതിനെതിരെ ലോകം ഒന്നിച്ചു നിന്ന് പോരാടണമെന്നും പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ കൊന്നു മടങ്ങാമെന്നു കരുതാൻ പാക്കിസ്ഥാനിൽ ഇനി ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തിന് കടുത്ത വില നൽകേണ്ടി വരുമെന്നും തരൂർ പറഞ്ഞു.
പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാനല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ്. ഞാൻ സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന ആളല്ല, പ്രതിപക്ഷ പാർട്ടിയുടെ ഭാഗമാണ്. പക്ഷേ, ശക്തമായി തിരിച്ചടിക്കേണ്ട സമയത്ത് ഇന്ത്യ അതുതന്നെയാണു ചെയ്തത് എന്നു പറയാൻ എനിക്ക് സന്തോഷമുണ്ട് എന്നും തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും. പാനമ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ജൂൺ 3ന് തിരികെ വാഷിങ്ടനിൽ എത്തും.