ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ന്യൂജേഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലെ സീഡാര്‍ ബ്രൂക്കിന് കുറുകെയുള്ള ചെറിയ പാലത്തില്‍ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വെള്ളം കയറിയ വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രദേശങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയിലും ഫ്‌ലോറിഡയിലും മധ്യപടിഞ്ഞാറന്‍ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (NWS) അറിയിച്ചു.
തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്ക് സിറ്റി സബ് വേയിൽ വെള്ളം കയറി. ന്യൂജേഴ്സിയിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.