മൺട്രിയോൾ: യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% കൗണ്ടർ താരിഫ് ചുമത്താനുള്ള കാനഡയുടെ തീരുമാനത്തെ അഭിനന്ദിച്ച് കെബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട്. യുഎസ് താരിഫ് നിലവിൽ വന്നതോടെ, കെബെക്കിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പിഴ ചുമത്താനുള്ള പദ്ധതികളും ലെഗോൾട്ട് പ്രഖ്യാപിച്ചു. അമേരിക്കയുടെ തീരുവ ചുമത്തലിലൂടെ പ്രവിശ്യയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ നഷ്ടമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, താരിഫുകളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ പ്രീമിയർ, കെബെക്ക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കൻ വിതരണക്കാർക്ക് പിഴ ചുമത്താൻ ട്രഷറി ബോർഡ് പ്രസിഡൻ്റ് സോണിയ ലെബെലിന് നിർദ്ദേശം നൽകി.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മറ്റ് പ്രീമിയർമാർ എന്നിവരുമായി ഫ്രാങ്കോയിസ് ലെഗോൾട്ട് കൂടിക്കാഴ്ച നടത്തി. കാനഡയുടെ ശക്തമായ പ്രതികാര നടപടികളെ എല്ലാവരും ഏകകണ്ഠമായി പിന്തുണച്ചു. ട്രംപിൻ്റെ താരിഫുകൾക്ക് മറുപടിയായി, കനേഡിയൻ സർക്കാർ 15500 കോടി ഡോളറിൻ്റെ താരിഫ് പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തും. താരിഫ് ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വരും.