ക്വാലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ മലേഷ്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മലേഷ്യ മുന്നോട്ടുവച്ച 32 റൺസ് വിജയലക്ഷ്യം കേവലം 2.5 ഓവറിൽ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ (12 പന്തിൽ 27), കമാലിനി (4) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യയെ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശർമയാണ് തകർത്തത്. നാല് ഓവറിൽ അഞ്ച് റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുണ്ട്. വൈഷ്ണവിയാണ് മത്സരത്തിലെ താരം. രണ്ട് കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പിൽ ലങ്കയ്‌ക്കെതിരായ മത്സരമാണ് അവശേഷിക്കുന്നത്.
നേരത്തെ, മലേഷ്യൻ നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കാണാൻ സാധിച്ചില്ല. അഞ്ച് റൺസ് വീതം നേടിയ ഹുസ്‌ന, നുർ ആലിയ എന്നിവരാണ് ടോപ് സ്‌കോറർമാർ. രണ്ടാം ഓവറിൽ തന്നെ ജോഷിത അവരുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. നുനി ഫരിനിയാണ് (0) പുറത്തായത്. തുടർത്തെന്നിയ ആർക്കും ഇന്ത്യൻ ബൗളിംഗ് നിരയെ വെല്ലുവിളിക്കാൻ പോലും ആയില്ല. വാലറ്റത്തെ തകർത്ത് വൈഷ്ണവി ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു. ബിന്ധി റോസ്ലൻ (3), ഇസ്മ ഡാനിയ (0), സിതി നസ്വ (0) എന്നിവരെ തുടർച്ചയായ മൂന്ന് പന്തുകൡ പുറത്താക്കുകയായിരുന്നു താരം. വൈഷ്ണവിയുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നിത്. 2025 ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വൈഷ്ണവി പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ സോനം യാദവ് പുറത്തായി.
ടീം ഇന്ത്യ: ഗോംഗഡി തൃഷ, ജി കമാലിനി (വിക്കറ്റ് കീപ്പർ), സനിക ചാൽക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റൻ), ഭാവിക അഹിരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം എം ഡി ഷക്കിൽ, പരുണിക സിസോദിയ, വൈഷ്ണവി ശർമ.