കൊച്ചി: ദുരന്തവേളയിലെ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയിൽ 13 കോടി മാത്രമാണ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും എട്ടു വർഷം മുൻപ് വരെയുള്ള ബില്ലുകൾ എന്തിനാണ് ഇപ്പോൾ നൽകിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തിൽ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിൻറെ മറുപടി.
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. ഇതിനെതിരെ വിമർശനമുയർന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത് കേന്ദ്രം സമർപ്പിച്ച ബില്ലുകളിൽ 13 കോടി രൂപ മാത്രമാണ് ചൂരൽമല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വർഷം മുൻപ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേർത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിൻറെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നൽകുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോൾ പൂർത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങൾക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതിൽ കൃത്യമായ വിശദീകരണം നൽകാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിർദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയിൽ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങൾക്ക് എത്ര തുക നൽകാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിൻറെ മറുപടി. ഒടുവിൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.







