മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും വ്യാപകമായി വൈദ്യുതി മുടങ്ങി. ഇത് പൊതുഗതാഗതത്തെ ബാധിച്ചു. മെട്രോ – ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. വിമാന സർവീസുകൾ പലതും വൈകുകയാണ്. വ്യാപക വൈദ്യുതി തടസ്സത്തിൻറെ കാരണം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് സ്പാനിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്പാനിഷ് വൈദ്യുതി ഗ്രിഡിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ആറ് മുതൽ പത്ത് മണിക്കൂർ വരെ എടുത്തേക്കാം എന്ന് ഗ്രിഡ് ഓപ്പറേറ്റർ (REE) ഓപ്പറേഷൻസ് മേധാവി എഡ്വാർഡോ പ്രീറ്റോ പ്രതികരിച്ചു. വ്യാപകമായി വൈദ്യുതി തടസ്സം സംഭവിച്ച് മണിക്കൂറുകളായിട്ടും അതിന്റെ കാരണം വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. യൂറോപ്യൻ പവർ ഗ്രിഡിലെ പ്രശ്നങ്ങളാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യമെമ്പാടുമുള്ള ട്രാഫിക് ലൈറ്റുകളെ ബാധിച്ചതായും ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചിട്ടതായും ട്രെയിനുകൾ ഓടുന്നില്ലെന്നും പോർച്ചുഗീസ് പൊലീസ് പറഞ്ഞു. മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെൻറ് താൽക്കാലികമായി നിർത്തിവച്ചു. ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ മാഡ്രിഡ് നഗരമധ്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായതായി കേഡർ സെർ റേഡിയോ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. മെട്രോകളിലും ലിഫ്റ്റുകളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക റേഡിയോ റിപ്പോർട്ട് ചെയ്തു. സ്പാനിഷ്, പോർച്ചുഗീസ് സർക്കാരുകൾ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. വടക്കുകിഴക്കൻ സ്പെയിനിന്റെ അതിർത്തിയിലുള്ള ഫ്രാൻസിൻറെ ചില ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.