ടൊറന്റോ: യുഎസ് താരിഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ആഹ്വാനം ചെയ്ത് ടൊറന്റോ മേയർ ഒലിവിയ ചൗ. പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പ്രഥമ സ്ഥാനം നൽകി കൊണ്ടുള്ള മുന്നേറ്റം താരിഫ് നിയമങ്ങളെ പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി പ്രവിശ്യ തലവൻമാരെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ സിറ്റി മാനേജർമാർക്ക് നിർദ്ദേശം നൽകി. അമേരിക്കയുടെ താരിഫ് നിയമത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ആക്ഷൻ പ്ലാനിൽ buy canadian initiative എന്ന സംരഭത്തിന് പ്രധാന്യം നൽകണമെന്നും ചൗ പറഞ്ഞു.
കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് അപകടസാധ്യതയുള്ള മേഖലകളെ സംരക്ഷിക്കുക, തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാപാരി, ലേബർ ലീഡർമാരുടെ സാമ്പത്തിക പ്രവർത്തന ടീം രൂപീകരിക്കുമെന്നും മേയർ വ്യക്തമാക്കി.വ്യാപാരയുദ്ധം തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങളെന്നും ഒലിവിയ ചൗ പറഞ്ഞു.
കാനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഫെബ്രുവരി 4 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് മറുപടിയായി മദ്യം, ഫർണിച്ചർ, പ്രകൃതി വിഭവങ്ങൾ എന്നിവയുൾപ്പെടെ 155 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തി കാനഡ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കി.