ഇടുക്കി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാർകുട്ടി അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായി സൂയസ് വാൽവ് തുറന്നുവിട്ട് വെള്ളം പൂർണമായും ഒഴുക്കി കളഞ്ഞു. ഇതോടെ അണക്കെട്ട് പൂർണമായി വറ്റിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് വെള്ളം സൂയസ് വാൽവിലൂടെ തുറന്നുവിട്ട് പൂർണമായും ഡാം വറ്റിച്ചത്. ഉച്ചയോടെ വെള്ളം പൂർണമായും ഒഴുകി പോയി. അണക്കെട്ടിൽ ടണലിന് മുൻപിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെ തുടർന്ന് തകരാറിലായിരുന്നു. ഇവ പരിഹരിക്കണം. സൂയസ് വാൽവിലെ തകരാർ പരിഹരിക്കുന്ന പണികളും നടക്കും. ഇവ പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം.
ഇവിടുത്തെ സൂയസ് വാൽവും വർഷങ്ങളായി തകരാറിലാണ്. അണക്കെട്ടിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന ചെളിയും മണ്ണും പുറത്തേക്ക് ഒഴുക്കിവിടുന്നത് ഈ വാൽവ് വഴിയാണ്. ഇത് വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. വാഷർ തകരാറിൽ ആയതിനാൽ വെള്ളം എപ്പോഴും ഒഴുകി പോയിക്കൊണ്ടിരിക്കുന്നു. ഇതും പരിഹരിക്കുന്നതിനാണ് ഇപ്പോൾ ഡാം വറ്റിച്ചിരിക്കുന്നത്. എത്ര ദിവസം ഈ ജോലികൾ തുടരും എന്നത് വൈദ്യുതി വകുപ്പ് അറിയിച്ചിട്ടില്ല.
ഡാം പൂർണമായും വറ്റിച്ചതോടെ പ്രദേശവാസികൾക്കും ചാകരയാണ്. ഡാമിൽ നിന്നും ഒഴുകി പുറത്തേക്കു പോയതും ഡാമിൽ അവശേഷിക്കുന്നതുമായ മീനുകൾ പിടിക്കുന്നതിന് നാട്ടുകാരുടെ മത്സരമാണ്. കല്ലാർകുട്ടിക്ക് പുറത്തുനിന്നും ഇവിടെ മീൻ പിടിക്കുന്നതിന് ആളുകൾ എത്തിയിട്ടുണ്ട്. 2009ലാണ് അവസാനമായി ഡാം വറ്റിച്ചത്. നേര്യമംഗലം പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനാണ് അന്ന് അണക്കെട്ട് ജലാശയം വറ്റിച്ചത്. ഇന്നലെ അണക്കെട്ടിലെ മത്സ്യ ശേഖരം സ്വന്തമാക്കാൻ എത്തിയവരിൽ പലരും സുരക്ഷ പോലും നോക്കാതെയാണ് ചെളിയിൽ ഇറങ്ങിയത്. ഇതിനിടെ രണ്ടു പേർ ചെളിക്കിടയിൽ കുടുങ്ങി. പിന്നീട് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷിക്കാനായത്.