വാഷിംഗ്ടൺ: എഫ്ബിഐ ഉന്നത പദവികളിൽ വലിയ മാറ്റം നടത്താൻ തയ്യാറെടുത്ത് ട്രംപ് ഭരണകൂടം. ഏതാനും മുതിർന്ന ഉദ്യോഗസ്ഥരോട് ദിവസങ്ങൾക്കുള്ളിൽ രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഫ്ബിഐ ഡയറക്ടറായി ട്രംപ് നാമനിർദ്ദേശം നടത്തിയ കാഷ് പട്ടേൽ സെനറ്റ് കൺഫർമേഷൻ ഹിയറിംഗിൽ താൻ പ്രതികാര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ എതിരാളികളെ ലക്ഷ്യം വെക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങൾ വന്നതോടെ അദ്ദേഹത്തിന് ഇക്കാര്യം അറിമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്.
എഫ്ബിഒ ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവെച്ച ക്രിസ്റ്റഫർ എ റേയുടെ കാലത്ത് ഉന്നത പദവികളിലെത്തിയവരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത്. മുതിർന്ന ഏജന്റുമാരിലൊരാൾ സഹപ്രവർത്തകർക്ക് അയച്ച ഇമെയിലിൽ താൻ തിങ്കളാഴ്ച എഫ്ബിഐയുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് അറിഞ്ഞുവെന്ന് പറഞ്ഞിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ എഫ് ബി ഐയിൽ വേഗത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുതിർന്ന ഏജന്റുമാർ പ്രതീക്ഷിച്ചിരുന്നു. കാരണം പട്ടേൽ ഏജൻസി പുനഃക്രമീകരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല എഫ് ബി ഐ ആസ്ഥാന കെട്ടിടം ഒഴിപ്പിച്ച് അവിടെ മ്യൂസിയമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.എഫ് ബി ഐയുടെ പുതിയ ഡയറക്ടർ സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പുതന്നെ ഇത്തരം നീക്കങ്ങൾ നടക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. എഫ് ബി ഐ ഡയറക്ടർമാർക്ക് സീനിയർ പദവികളിൽ നിയമനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ക്രമേണ മാത്രമേ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറുള്ളു.
ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന മാറ്റങ്ങളെയാണ് ട്രംപ് ഭരണകൂടത്തിന്റെ എഫ് ബി ഐയിലെ നീക്കങ്ങളും ഓർമിപ്പിക്കുന്നത്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ ചാർജിംഗ് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കരിയർ പ്രോസിക്യൂട്ടർമാരെ പുറത്താക്കുകയോ പുനഃനിയമനം നൽകുകയോ ചെയ്തിട്ടുണ്ട്. എഫ് ബി ഐയിൽ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ഫീൽഡിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കുമാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്. ചിലർ ഇതിനകം രാജിവെക്കാനും ഏജൻസി വിടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 2016ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ പരിശോധിച്ച ഒരു ഏജന്റും ട്രംപിന്റെ ക്ലാസിഫൈഡ് ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട പരിശോധന നടത്തിയ മറ്റൊരു ഏജന്റും ഉൾപ്പെടുന്നു. ഈ പുതിയ മാറ്റങ്ങൾ എഫ്ബിഐയുടെ സ്ഥിരതയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.