newsroom@amcainnews.com

ഉയർന്ന താരിഫുകൾ മൂലമുള്ള സാമ്പത്തിക ”വേദന”കളുടെ മൂല്യം അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉറപ്പു

വാഷിംഗ്ടൺ: ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയത് മൂലം രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക ”വേദന”കൾ ഉണ്ടാകുമെന്ന് തുറന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്നാൽ ഈ വേദനയുടെ മൂല്യം ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുറഞ്ഞ നികുതി, മികച്ച സൈനിക സംരക്ഷണം, താരിഫുകൾ ഇല്ല തുടങ്ങിയ ആനുകൂല്യങ്ങൾ എന്നിവ അംഗീകരിക്കാൻ തയ്യാറായാൽ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന തന്റെ ആഹ്വാനം ട്രംപ് ആവർത്തിച്ചു.

വ്യാപാര പങ്കാളികളായ കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്ക്കെതിരായ തന്റെ നിർദ്ദിഷ്ട താരിഫുകൾ വരുത്താനിടയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. താരിഫ് കാരണം അമേരിക്കക്കാർക്ക് ചില ”വേദനകൾ” അനുഭവപ്പെടാമെന്ന് ട്രംപ് സമ്മതിച്ചു, പക്ഷേ യുഎസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അത് ആത്യന്തികമായി ‘മൂല്യത്തിന് അർഹമായിരിക്കും’ എന്ന് അദ്ദേഹം തന്റെ അനുയായികൾക്ക് ഉറപ്പ് നൽകി.

‘എന്തെങ്കിലും വേദന ഉണ്ടാകുമോ? അതെ, ഒരുപക്ഷേ ഇല്ലായിരിക്കാം!. എന്നാൽ നമ്മൾ അമേരിക്കയെ വീണ്ടും മഹത്തരമാക്കും, അതെല്ലാം നൽകേണ്ട വിലയ്ക്ക് അർഹമായിരിക്കും,’ ട്രംപ് എഴുതി. ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തിയ ട്രംപ് ”ഇത് അമേരിക്കയുടെ സുവർണ്ണ യുഗമായിരിക്കും!” എന്ന് പ്രഖ്യാപിച്ചു. വഴിയിൽ അനുഭവപ്പെടുന്ന ഏതൊരു വേദനയും അന്തിമ പ്രതിഫലത്തിന് അർഹമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തന്റെ നേതൃത്വത്തിൽ അമേരിക്കയെ ”സാമാന്യബുദ്ധിയോടെ” നയിക്കുമെന്നും അത് ”അതിശയകരമായ ഫലങ്ങൾ” നൽകുമെന്നും അദ്ദേഹം വീണ്ടും ഉറപ്പുനൽകി.

തന്റെ സാമ്പത്തിക നടപടികളെക്കുറിച്ച് വിമർശനമുന്നയിച്ച ആഗോള സ്ഥാപനങ്ങളെയും വോൾസ്ട്രീറ്റ് ജേർണലിനെയും അപലപിച്ച ട്രംപ് അവരെ താരിഫ് ലോബി എന്നാണ് വിശേഷിപ്പിച്ചത്. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര അസന്തുലിതാവസ്ഥയെയും അമേരിക്കയിലേക്കുള്ള മയക്കുമരുന്നുകളുടെ അനിയന്ത്രിതമായ ഒഴുക്കിനെയും പരാമർശിച്ച് ”പതിറ്റാണ്ടുകളായി അമേരിക്കയെ പിന്നോട്ടടിക്കാൻ” ഈ ഗ്രൂപ്പുകൾ ശ്രമിച്ചതായി ട്രംപ് തന്റെ പോസ്റ്റിൽ ആരോപിച്ചു. ഈ രാജ്യങ്ങളുമായി യുഎസ് നേരിടുന്ന വ്യാപാര കമ്മികളെക്കുറിച്ച് പ്രത്യേകം ചൂണ്ടിക്കാട്ടിയ ട്രംപ് , രാജ്യത്തിന്റെ കടങ്ങൾ ഇപ്പോൾ ഭയാനകമായ 36 ട്രില്യൺ ഡോളർ എത്തിയിരിക്കുന്നുവെന്ന് വ്യക്തമാക്കി. അമേരിക്കയ്ക്ക് ഇനി ഒരു ”മണ്ടൻ രാജ്യം” ആകാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് കാര്യങ്ങൾ മാറ്റിമറിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

”നിങ്ങളുടെ ഉൽപ്പന്നം യുഎസ്എയിൽ നിർമ്മിക്കുക, ഒരു നികുതിയും ഇല്ലാതെ” ഇറക്കുമതി തീരുവകൾ ഒഴിവാക്കുന്നതിനും വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനും യുഎസ് ആഭ്യന്തര ഉൽപ്പാദനത്തിന് മുൻഗണന നൽകണമെന്ന തന്റെ നിലപാട് ഊന്നിപ്പറഞ്ഞുകൊണ്ട് ട്രംപ് എഴുതി. അമേരിക്കൻ പൗരന്മാർക്ക് മേലുള്ള ചെലവ് ഭാരത്തെ, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, മയക്കുമരുന്ന് ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ടതിനെ അദ്ദേഹം വിമർശിച്ചു, അമേരിക്കൻ നികുതിദായകർ വൻതോതിൽ സബ്സിഡി നൽകുന്നുണ്ടെന്നും വിദേശ രാജ്യങ്ങൾ ചെലവിന്റെ ഒരു ഭാഗം മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുറഞ്ഞ നികുതികൾ, മികച്ച സൈനിക സംരക്ഷണം, താരിഫ് നീക്കം ചെയ്യൽ എന്നിവ വേണമെങ്കിൽ ’51-ാമത്തെ സംസ്ഥാനം’ ആയി കാനഡ അമേരിക്കയിൽ ചേരണമെന്ന തന്റെ വിവാദപരമായ ആഹ്വാനം ട്രംപ് ഒരു പ്രത്യേക പോസ്റ്റിൽ, ആവർത്തിച്ചു. ‘കാനഡ നമ്മുടെ പ്രിയപ്പെട്ട 51-ാമത്തെ സംസ്ഥാനമായി മാറണം. വളരെ കുറഞ്ഞ നികുതികൾ, കാനഡയിലെ ജനങ്ങൾക്ക് വളരെ മികച്ച സൈനിക സംരക്ഷണം – കൂടാതെ ഒരു താരിഫും ഉണ്ടാകില്ലെന്നും ട്രംപ് എഴുതി.

കാനഡയ്ക്കുള്ള യുഎസ് സാമ്പത്തിക സഹായത്തെ പ്രസിഡന്റ് ട്രംപ് വിമർശിച്ചു. യാതൊരു ന്യായീകരണവുമില്ലാതെയാണ് അമേരിക്ക ‘കാനഡയ്ക്ക് സബ്സിഡി നൽകാൻ നൂറുകണക്കിന് ബില്യൺ ഡോളർ’ ചെലവാക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘പരിധിയില്ലാത്ത ഊർജ്ജം’, സ്വന്തമായി കാറുകൾ നിർമ്മിക്കാനുള്ള കഴിവ്, തടിയുടെ സമൃദ്ധി എന്നിവയുൾപ്പെടെ യുഎസിന് ധാരാളം വിഭവങ്ങൾ ഉണ്ടെന്നും അതിനാൽ കാനഡയുടെ സഹായം അമേരിക്കയ്ക്ക് വേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ സാമ്പത്തിക സഹായമില്ലാതെ കാനഡ ഒരു ‘പ്രായോഗിക’ രാജ്യമാകില്ലെന്നും ട്രംപ് പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും മണ്ടൻ വ്യാപാര യുദ്ധം’ എന്ന് വിശേഷിപ്പിച്ച് വെള്ളിയാഴ്ച, വാൾസ്ട്രീറ്റ് ജേണൽ എഡിറ്റോറിയൽ ബോർഡ് ട്രംപിന്റെ താരിഫുകളെ നിശിതമായി വിമർശിച്ചിരുന്നു. അതേസമയം, ചൈനീസ് ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പത്തുശതമാനം അധിക തീരുവയ്‌ക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ മുൻ താരിഫുകൾ ഇതിനകം ദോഷകരമായി ബാധിച്ച ചൈനയ്ക്ക് മേൽ വീണ്ടും ഏർപ്പെടുത്തിയ താരിഫ് ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാക്കും. എന്നാൽ യുഎസിനെതിരെ ഏതു തരത്തിലുള്ള പ്രതികരണമാണ് ഉദ്ദേശിക്കുന്നതെന്ന് ബീജിംഗ് വ്യക്തമാക്കിയില്ല.

You might also like

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

അമേരിക്കൻ താരിഫിന് മറുപടി: കാനഡയിലെ വ്യവസായ മേഖലയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

മക്കളെ കൊലപ്പെടുത്തിയ കേസിൽ കാൽഗറി സ്വദേശിയായ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

നാല് പുതിയ സംസ്ഥാന സർക്കാരുകൾക്കും പഴയ പ്രതിസന്ധി തന്നെ: വർദ്ധിച്ചു വരുന്ന കടബാധ്യത

Top Picks for You
Top Picks for You