ടെഹ്റാൻ: ‘എവിടെയോ നീയും ഞാനും അവസാനിക്കും, ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും ഞാൻ ഒടുങ്ങും കത്തിജ്വലിക്കും നേർത്ത പുക പോലെ നിന്റെയാകാശത്തെ കെട്ടുപോയ നക്ഷത്രമാകും…’ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട യുവ ഇറാനിയൻ കവി പർണിയ അബ്ബാസിയുടെ വരികളാണിത്. ആളിക്കത്താനൊരുങ്ങും മുൻപ് അണഞ്ഞു പോകാനിടയുള്ള തന്റെ ജീവിതം വരച്ചിട്ട പർണിയയുടെ വിയോഗം 24–ാം പിറന്നാളിന് 10 ദിവസം മുൻപായിരുന്നു. കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഇല്ലാതായത്.
കാസ്‌വിൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷ് വിവർത്തനത്തിൽ ബിരുദം എടുത്ത് അധ്യാപികയായും ബാങ്ക് ജീവനക്കാരിയായും ജോലി നോക്കിയിരുന്ന പർണിയ ഇറാനിലെ പുതുതലമുറ കവികളിൽ ശ്രദ്ധേയയായിരുന്നു. നിയന്ത്രണങ്ങൾ നിറഞ്ഞ ജീവിതത്തെപ്പറ്റി ‘‘നിന്റെയാകാശത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം, എന്റേതിൽ നിഴലുകളുടെ വേട്ട’’ എന്നെഴുതിയിട്ടുണ്ട് പർണിയ. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജീവിക്കുമ്പോഴും, എന്റെ അനുഭവങ്ങളെയെല്ലാം കവിതയിലൂടെ പകർത്തിയെഴുതാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് മരണത്തിന് മാസങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ പർണിയ പറഞ്ഞിരുന്നു.