മിലാൻ : 2026 വിന്‍റർ ഒളിംപിക്സ് പുരുഷന്മാരുടെ ഐസ് ഹോക്കി ഫൈനലിൽ യു.എസിനെതിരെ കാനഡക്ക് തോൽവി. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുഎസ് സുവർണ്ണ നേട്ടം കൈവരിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഓവർടൈമിലേക്ക് നീങ്ങുകയായിരുന്നു. ഓവർടൈം ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ജാക്ക് ഹ്യൂസ് നേടിയ തകർപ്പൻ ഗോളാണ് അമേരിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.
ആദ്യ പീരിയഡിൽ മാറ്റ് ബോൾഡിയിലൂടെ യുഎസ് ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പീരിയഡിന്റെ അവസാന നിമിഷങ്ങളിൽ കേൽ മക്കാറിലൂടെ കാനഡ സമനില പിടിച്ചു. മത്സരത്തിലുടനീളം 41 ഷോട്ടുകൾ ഉതിർത്ത് കാനഡ യുഎസ് ഗോൾപോസ്റ്റിനെ വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ കോന്നർ ഹെല്ലിബക്കിന്റെ ഉജ്ജ്വലമായ പ്രകടനം അമേരിക്കയ്ക്ക് തുണയായി. പരിക്കേറ്റ സിഡ്നി ക്രോസ്ബിയുടെ അഭാവം കാനഡയ്ക്ക് തിരിച്ചടിയായപ്പോൾ, ഓസ്റ്റൺ മാത്യൂസിന്റെ നേതൃത്വത്തിലിറങ്ങിയ യുഎസ് കൃത്യമായ ഇടവേളകളിൽ നടത്തിയ മുന്നേറ്റങ്ങൾ ഫലം കണ്ടു. കാനഡയുടെ ഗോൾകീപ്പർ ജോർഡൻ ബിന്നിങ്ടണും മത്സരത്തിൽ നിർണ്ണായകമായ പല സേവുകളും നടത്തി.







