യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറായ USMCA റദ്ദാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. നിലവിലെ കരാർ പുതുക്കുന്നതിനായി മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്, കരാറിൽ നിന്ന് പിന്മാറാൻ തനിക്ക് മടിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ട്രംപിന്‍റെ ഈ നിലപാട് ആഗോള വിപണിയിലും വടക്കേ അമേരിക്കൻ രാജ്യങ്ങൾക്കിടയിലും പുതിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്താണ് കാനഡയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം ഈ ചരിത്രപരമായ വ്യാപാര കരാറിൽ യുഎസ് ഒപ്പുവെച്ചത്. കാനഡയിൽ ഇത് ‘കുസ്മ’ (CUSMA) എന്നും അമേരിക്കയിൽ ‘യുഎസ്എംസിഎ’ (USMCA) എന്നുമാണ് അറിയപ്പെടുന്നത്.
കരാർ പ്രാബല്യത്തിൽ വന്ന് ആറ് വർഷം തികയുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ജൂലൈ ഒന്നിന് നിശ്ചയിച്ചിട്ടുള്ള പുനപരിശോധനാ വേളയിൽ കരാർ പുതുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. “ആറ് വർഷത്തിന് ശേഷം ഈ കരാർ പുനപരിശോധിക്കണമെന്ന നിബന്ധന ഞാൻ ഉൾപ്പെടുത്തിയത് ഒരൊറ്റ ലക്ഷ്യത്തോടെയാണ്; എപ്പോൾ വേണമെങ്കിലും ഇതിൽ നിന്ന് പുറത്തുപോകാനുള്ള അവകാശം അമേരിക്കയ്ക്ക് ഉണ്ടായിരിക്കണം. ആ പവർ ഇപ്പോൾ നമുക്കുണ്ട്. കരാർ പുതുക്കണോ വേണ്ടയോ എന്ന് ഞങ്ങൾ ആലോചിക്കുകയാണ്, എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം,” ട്രംപ് പറഞ്ഞു. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയ്ക്ക് പ്രത്യേകിച്ച് ഒന്നും ആവശ്യമില്ലെന്ന തന്‍റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.






