അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും ഞായറാഴ്ച രാവിലെ നാലാമത്തെ കുഞ്ഞ് ജനിച്ചു. അലക് നീൽ വാൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ ആൺകുഞ്ഞിന്റെ ജനനം അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരു അപൂർവ സംഭവമാണ്. ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് കഴിഞ്ഞ 150-ലധികം വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ്. മേരിലാൻഡിലെ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലായിരുന്നു പ്രസവം. ഉഷയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും, ഇവാൻ (9), വിവേക് (6), മിരാബെൽ (4) എന്നീ തങ്ങളുടെ മറ്റ് മൂന്ന് മക്കളും പുതിയ അതിഥിയെ വരവേൽക്കാൻ അതീവ സന്തോഷത്തോടെ കാത്തിരിക്കുകയാണെന്നും വാൻസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഏകദേശം 156 വർഷങ്ങൾക്ക് മുൻപ്, യുലിസസ് എസ്. ഗ്രാന്റ് പ്രസിഡന്റായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ഷൂലർ കോൾഫാക്സ് ജൂനിയറിനാണ് ഇതിനുമുമ്പ് പദവിയിലിരിക്കെ ഒരു കുഞ്ഞ് ജനിക്കുന്നത്. 2014-ൽ വിവാഹിതരായ വാൻസിനും ഉഷയ്ക്കും ഈ ജനുവരിയിലാണ് പുതിയ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം പ്രഖ്യാപിക്കുന്നത്. നിലവിലെ ട്രംപ് ഭരണകൂടത്തിലെ പ്രമുഖരായ സ്റ്റീഫൻ മില്ലർ, കരോലിൻ ലീവിറ്റ് എന്നിവരുടെ കുടുംബങ്ങളിലേക്കും കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ അതിഥികൾ വന്നിരുന്നു. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ സന്തോഷവാർത്തയാണ് വാൻസ് കുടുംബത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ ജനത കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും പുതിയ കുടുംബങ്ങൾക്ക് രാജ്യം കൂടുതൽ പിന്തുണ നൽകണമെന്നും ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ജെ.ഡി വാൻസ്. പുതുതായി അമ്മമാരാകുന്നവരെ സഹായിക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം തന്റെ ആദ്യ വൈസ് പ്രസിഡന്റ് പ്രസംഗത്തിലും വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ സഖ്യകക്ഷിയായിരുന്ന ചാർളി കിർക്കിന്റെ വിധവ എറിക്കയുമായി നടത്തിയ കൂടിക്കാഴ്ചയാണ് നാലാമതൊരു കുഞ്ഞ് വേണമെന്ന വാൻസിന്റെയും ഉഷയുടെയും തീരുമാനത്തിന് പിന്നിലെ പ്രധാന പ്രേരണ. രണ്ട് കുട്ടികൾ മാത്രം മതിയെന്ന് തീരുമാനിച്ചതിൽ അവർക്കുണ്ടായ പശ്ചാത്താപം തിരിച്ചറിഞ്ഞ വാൻസ്, തങ്ങളുടെ മൂന്ന് മക്കളെപ്പോലെ തന്നെ സ്നേഹിക്കാൻ മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകാൻ തയ്യാറാവുകയായിരുന്നുവെന്ന് ഉഷ വാൻസ് വ്യക്തമാക്കി.







