ഓട്ടവ: കനേഡിയൻ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് യുഎസ് 25% താരിഫ് ചുമത്തിയതിനെ തുടർന്ന് ഫെഡറൽ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ബിസിനസ് അഡ്വക്കസി ഗ്രൂപ്പുകൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർച്ച് 12 മുതൽ തന്റെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% താരിഫ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ മേധാവി കാൻഡസ് ലെയിങ് പറഞ്ഞു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക പരമാധികാരത്തെയും ശക്തിപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടൊറൻ്റോ റീജനൽ ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റും സിഇഒയുമായ ഗൈൽസ് ഗെർസൺ പ്രസ്താവനയിൽ പറഞ്ഞു.
താരിഫുകൾക്ക് മറുപടിയായി ടൊറൻ്റോ റീജനൽ ബോർഡ് ഓഫ് ട്രേഡ് ഫെഡറൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും ഗെർസന്റെ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ കാനഡയുടെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി യുഎസിൽ കൗണ്ടർ താരിഫ് ചുമത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. യുഎസ് നാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ ഡാറ്റയനുസരിച്ച് കാനഡയിലെ അലുമിനിയത്തിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. കഴിഞ്ഞ വർഷം 30 ലക്ഷം ടണ്ണിലധികം അലുമിനിയമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം കാനഡ ഏകദേശം 3500 കോടി ഡോളറിന്റെ സ്റ്റീലും അലുമിനിയവും യുഎസിനു വിറ്റതായി ബിഎംഒ സാമ്പത്തിക വിദഗ്ധൻ റോബർട്ട് കാവ്‌സിക് പറയുന്നു.