newsroom@amcainnews.com

ശുദ്ധമല്ലാത്ത കുടിവെള്ളം, ദീർഘനാളത്തെ ഏകാന്തവാസം… ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ശുദ്ധമല്ലാത്ത കുടിവെള്ളം, അടിക്കടിയുള്ള വൈദ്യുതി മുടക്കം, ജയിലിലെ ദീർഘനാളത്തെ ഏകാന്തവാസം എന്നിവ ചൂണ്ടിക്കാണിച്ചാണ് പീഡന വിഷയങ്ങൾക്കായുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ആലീസ് ജിൽ എഡ്വേഡ്സിന്റെ വിമർശനം. ജയിലിലെ സാഹചര്യങ്ങൾ ബുഷ്റ ബീബിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്താമെന്നും അവർ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മിഷണറുടെ ഓഫിസിന്റെ പ്രസ്താവനയിലാണ് ഈ വിമർശനം.

ബുഷ്റ ബീബി നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് തടവിൽ കഴിയുന്നത്. അങ്ങേയറ്റം നിലവാരമില്ലാത്ത സാഹചര്യങ്ങളിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ‘വായുസഞ്ചാരമില്ലാത്തതും വൃത്തിഹീനവും അമിതമായി ചൂടുള്ളതും പ്രാണികളും എലികളും നിറഞ്ഞതുമായ ഒരു ചെറിയ സെല്ലിലാണ് ബുഷ്റ ബീബിയെ പാർപ്പിച്ചിരിക്കുന്നത്. ശുദ്ധമല്ലാത്ത കുടിവെള്ളവും, അമിതമായി മുളകുപൊടി കാരണം ചിലർക്ക് കഴിക്കാൻ പോലും സാധിക്കാത്ത ഭക്ഷണവുമാണ് തടവുകാർക്ക് നൽകുന്നത്. ഈ കഠിനമായ സാഹചര്യങ്ങൾ ബുഷ്റ ബീബിയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു. അവർക്ക് കാര്യമായ ഭാരക്കുറവ്, തുടർച്ചയായ അണുബാധകൾ, ബോധക്ഷയം, പല്ലിലെ പഴുപ്പ്, ആമാശയത്തിലെ അൾസർ എന്നിവയുൾപ്പെടെ ചികിത്സ ലഭിക്കാത്ത ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്’ – ആലീസ് ജിൽ എഡ്വേഡ്സ് ചൂണ്ടിക്കാട്ടി.

ബുഷ്റ ബീബിക്ക് നേരിടേണ്ടിവരുന്ന ഏതാണ്ട് പൂർണമായ ഒറ്റപ്പെടലിനെക്കുറിച്ചും ആലീസ് ജിൽ എഡ്വേഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ദിവസത്തിൽ 22 മണിക്കൂറിലധികവും ചിലപ്പോൾ തുടർച്ചയായി പത്തു ദിവസത്തിലധികവും വ്യായാമം, വായനാസാമഗ്രികൾ, നിയമോപദേശം, കുടുംബത്തിന്റെ സന്ദർശനം, അല്ലെങ്കിൽ സ്വന്തം ഡോക്ടറെ കാണാനുള്ള അവസരം എന്നിവയൊന്നും അനുവദിക്കാതെ അവരെ അടച്ചിടാറുണ്ട്. ബുഷ്റ ബീബിയുടെ ആരോഗ്യം സംരക്ഷിക്കാനും മനുഷ്യന്റെ അന്തസ്സിന് നിരക്കുന്ന തടങ്കൽ സാഹചര്യങ്ങൾ ഉറപ്പാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു തടവുകാരനെയും കടുത്ത ചൂടിലേക്കോ മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലേക്കോ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ വഷളാക്കുന്ന സാഹചര്യങ്ങളിലേക്കോ തള്ളിവിടരുത്. ദീർഘനാളത്തെ ഒറ്റപ്പെടൽ മാനസിക സമ്മർദ്ദം വർധിപ്പിക്കും. ബുഷ്റ ബീബിക്ക് അവരുടെ അഭിഭാഷകർ, കുടുംബാംഗങ്ങൾ, ഡോക്ടർമാർ എന്നിവരുമായി അർത്ഥവത്തായ രീതിയിൽ ബന്ധപ്പെടാൻ പാക്കിസ്ഥാൻ അധികൃതർ അവസരം നൽകണം.’ – ആലീസ് ജിൽ എഡ്വേഡ്സ് പറയുന്നു.

അഴിമതിക്കേസിൽ ഏഴു വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെയും ബുഷ്റ ബീബിയെയും തോഷാഖാന അഴിമതിക്കേസിൽ കഴിഞ്ഞ 20 ന് അഴിമതി വിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. 2021ൽ സൗദി അറേബ്യൻ സർക്കാരിൽനിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്. വിലകൂടിയ വാച്ചുകൾ, വജ്രം, സ്വർണാഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ‘തോഷാഖാന’യിൽ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയൽ ചെയ്തത്.

You might also like

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Top Picks for You
Top Picks for You