ഒട്ടാവ: റഷ്യയുമായുള്ള യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കാനഡയിൽ അഭയം തേടിയെത്തിയ യുക്രൈൻ പൗരന്മാർ തങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയിൽ. ‘കാനഡ-യുക്രൈൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ’ (CUAET) എന്ന അടിയന്തര വിസ പദ്ധതി പ്രകാരം എത്തിയ മൂന്ന് ലക്ഷത്തോളം പേർക്ക് സ്ഥിരതാമസത്തിന് (Permanent Residency) പ്രത്യേക പദ്ധതിയൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ മൂന്ന് വർഷത്തെ താൽക്കാലിക വർക്ക്/സ്റ്റഡി പെർമിറ്റിലാണ് ഇവർ രാജ്യത്ത് കഴിയുന്നത്.
യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ, കാനഡയിൽ ജോലിയും ജീവിതവും കണ്ടെത്തിയ പലർക്കും തിരിച്ചുപോകുക അസാധ്യമാണ്. എന്നാൽ, കാനഡയുടെ നിലവിലെ ഇമിഗ്രേഷൻ നിയമങ്ങളിലെ കടുത്ത നിബന്ധനകൾ ഇവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് തടസ്സമാകുന്നു. പ്രായപരിധി, ഭാഷാ പരീക്ഷകളിലെ ഉയർന്ന മാർക്ക്, യുദ്ധമേഖലയിൽ നിന്നും പലായനം ചെയ്തതിനാൽ സമർപ്പിക്കാൻ കഴിയാത്ത രേഖകൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ. നികുതി അടച്ച് കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറിയ തങ്ങളെ ഇനിയും താൽക്കാലിക താമസക്കാരായി കാണുന്നത് നീതിയല്ലെന്ന് യുക്രൈൻ പൗരന്മാർ പറയുന്നു.
വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ‘യുണൈറ്റഡ് യുക്രൈനിയൻസ് ഫോർ കാനഡ ഫൗണ്ടേഷൻ’ അടക്കമുള്ള സംഘടനകൾ ജനപ്രതിനിധികൾക്ക് കത്തയക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ഇതിനകം 25,000-ത്തിലധികം കത്തുകൾ എം.പിമാർക്ക് അയച്ചതായി സംഘടന പ്രതിനിധി റോക്സലാന കൃഷ്ണനോവിച്ച് അറിയിച്ചു. യുക്രൈൻ അഭയാർത്ഥികൾക്കായി പ്രത്യേക സ്ഥിരതാമസ പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ 45,000-ത്തിലധികം ആളുകൾ ഒപ്പിട്ടിട്ടുണ്ട്. പ്രശ്നം ഗൗരവകരമാണെന്നും ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഇമിഗ്രേഷൻ മന്ത്രി ലെന ദിയാബ് വ്യക്തമാക്കി.







