ലോസ് ഏഞ്ചൽസിലെ വില്‍മിങ്ടണ്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കില്ലെന്നാണ് ഇതുവരെയുള്ള വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. തുരങ്കത്തിലേക്കുള്ള ഏക പ്രവേശന കവാടത്തില്‍ നിന്ന് ഏകദേശം ആറ് മൈല്‍ അകലെയായാണ് തകര്‍ച്ച സംഭവിച്ചത്. ലോസ് ഏഞ്ചൽസ് കൗണ്ടി സാനിറ്റേഷന്‍ ഡിസ്ട്രിക്റ്റ് ചുമതലപ്പെടുത്തിയ ലോസ് ഏഞ്ചൽസ് എഫ്‌ലുവന്റ് ഔട്ട്ഫാള്‍ ടണല്‍ പദ്ധതിയുടെ ഭാഗമായാണ് ടണല്‍ നിര്‍മ്മാണം നടന്നിരുന്നത്. ഏകദേശം 7 മൈല്‍ നീളവും 18 അടി വീതിയുമുള്ള ടണല്‍ ഭൂനിരപ്പില്‍ നിന്ന് 450 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. 1937-ലും 1958-ലും നിര്‍മ്മിച്ച പഴയ മലിനജല ടണലുകള്‍ നന്നാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടണല്‍ നിര്‍മ്മിക്കുന്നത്.
നൂറിലധികം രക്ഷാപ്രവര്‍ത്തരെയാണ് ലോസ് ഏഞ്ചൽസ് ഫയർ ഫോഴ്സ് അയച്ചിരിക്കുന്നത്. സിറ്റി മേയര്‍ കാരന്‍ ബാസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേയര്‍ വില്‍മിങ്ടണില്‍ എത്തിയിട്ടുണ്ട്. ആദ്യം 31-ഓളം തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരില്‍ കുറച്ചു പേരെ രക്ഷപ്പെടുത്തിയിരുന്നു.







