പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് അമേരിക്കൻ പൊതുജനാഭിപ്രായമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. മിഡിൽ ഈസ്റ്റിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാനായി, പലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത 59% അമേരിക്കക്കാരും പിന്തുണയ്ക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും 41% പേർ ഈ നിലപാടിന് അനുകൂലമാണ്. രാജ്യവ്യാപകമായി 4,385 പേരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ കണ്ടെത്തൽ.
2023 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അതിരുകടന്നതാണെന്ന് 60% പേർ അഭിപ്രായപ്പെട്ടു, ഇത് ട്രംപിന്റെ ഇസ്രയേൽ അനുകൂല നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ഈ മാസം ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന്റെ നടപടിയെ 51% പേർ അംഗീകരിച്ചു. വെടിനിർത്തലിന് തൊട്ടുമുമ്പ് 33% ആയിരുന്ന ട്രംപിന്റെ വിദേശനയ പിന്തുണയെങ്കിൽ പുതിയ സർവേയിൽ 38% ആയി ഉയർന്നിട്ടുണ്ട്.







