‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിനിടെയാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. നികുതികളും സർക്കാർ ചെലവുകളും വെട്ടിക്കുറയ്ക്കുന്ന ഒരു വലിയ പാക്കേജാണ് ഈ പുതിയ നിയമം. നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, 4.2 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബിൽ സാധാരണ പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു.
അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടുകള്‍ക്കാണ് പാസായത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയുടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും, അത് ആഭ്യന്തരമായും അന്തര്‍ദേശീയമായും കാര്യമായ സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് ഒരു വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.