വാഷിങ്ടൻ: സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്നാണു ട്രംപിന്റെ തീരുമാനം. തങ്ങൾ വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
രണ്ടര വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ നേരിട്ടുള്ള സമ്മർദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ട്രംപ് വഹിച്ച പങ്കാണിതിന് കാരണം.
സുഡാനീസ് സായുധ സേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും ആർഎസ്എഫും തമ്മിലുള്ള അധികാര വടംവലിയുടെ ഫലമായി 2023ലാണു സുഡാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അതിക്രമങ്ങൾ നിറഞ്ഞ കൂട്ടക്കൊലകൾക്കും വ്യാപകമായ നാശത്തിനും വലിയ തോതിലുള്ള ജനങ്ങളുടെ പലായനത്തിനും സംഘർഷം കാരണമായി.







