വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അറുപത്തിയാറോളം അന്താരാഷ്ട്ര സംഘടനകൾക്കും കമ്മീഷനുകൾക്കും അമേരിക്ക നൽകിവരുന്ന സാമ്പത്തിക സഹായം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരമായി മരവിപ്പിച്ചു.
അമേരിക്കയുടെ താല്പര്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇനിമുതൽ നികുതിപ്പണം നൽകില്ലെന്ന കർശനമായ വിദേശനയത്തിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ ഈ നീക്കം. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മുപ്പതോളം യുഎൻ ഏജൻസികളെയും വിവിധ സന്നദ്ധ സംഘടനകളെയും ഈ തീരുമാനം പ്രതിസന്ധിയിലാക്കും.
വിദേശ സഹായങ്ങൾ വെട്ടിക്കുറച്ച് ആഭ്യന്തര വികസനത്തിന് മുൻഗണന നൽകുന്ന ‘അമേരിക്ക ഫസ്റ്റ്’ നയം നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വൈറ്റ് ഹൗസ് നിർണ്ണായക നടപടി സ്വീകരിച്ചത്.
ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ അതീവ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം നിശ്ചിത വിഹിതം നൽകാൻ അമേരിക്കയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഓർമ്മിപ്പിച്ചു. ഔദ്യോഗികമായ അറിയിപ്പുകളോ ചർച്ചകളോ ഇല്ലാതെ ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ലോകത്തെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് ലഭ്യമാകുന്ന മാനുഷിക സഹായങ്ങളെയും സമാധാന ദൗത്യങ്ങളെയും ഈ തീരുമാനം തളർത്തുമെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്നും യുഎൻ വക്താവ് മുന്നറിയിപ്പ് നൽകി.
അമേരിക്ക നൽകുന്ന സാമ്പത്തിക വിഹിതം അന്താരാഷ്ട്ര സംഘടനകൾ സുതാര്യമല്ലാത്ത രീതിയിൽ ചെലവഴിക്കുന്നുവെന്നും പലപ്പോഴും രാജ്യത്തിന്റെ നിലപാടുകളെ തള്ളിക്കളയുന്നുവെന്നുമാണ് വൈറ്റ് ഹൗസിന്റെ വിമർശനം. ഇത്തരം സംഘടനകൾക്കുള്ള സഹായം പുനഃപരിശോധിക്കുന്നത് വഴി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള പ്രമുഖ ഏജൻസികളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ആഗോള സുരക്ഷാ മേഖലയിൽ വലിയ വിടവ് സൃഷ്ടിക്കുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യാന്തര കരാറുകളിൽ നിന്നും സാമ്പത്തിക ഉടമ്പടികളിൽ നിന്നും അമേരിക്ക പിന്മാറുമെന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.







