ഓട്ടവ : യുഎസ് താരിഫ് ഭീഷണിയിൽ തിരിച്ചടിച്ച് കാനഡയും. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവകൾ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കാനഡ ചൊവ്വാഴ്ച മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. 3000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും ഉടനടി പ്രതികാര താരിഫ് ചുമത്തുക. കനേഡിയൻ ഉപഭോക്താക്കൾക്കും വിതരണ ശൃംഖലകൾക്കും ഇതരമാർഗങ്ങൾ കണ്ടെത്തുന്നതിന് 21 ദിവസത്തിനുള്ളിൽ 12,500 കോടി ഡോളർ അധിക നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് നാല് മുതൽ പ്രാബല്യത്തിൽ വരുന്ന, എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25% താരിഫുകളും എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10% താരിഫുകളും ചുമത്തി ട്രംപ് കാനഡയെ അടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രൂഡോയുടെ പ്രഖ്യാപനം. കാനഡ യുഎസിനെതിരെ തിരിഞ്ഞാൽ നിരക്ക് വർധിപ്പിക്കാനുള്ള സംവിധാനം ട്രംപിൻ്റെ ഉത്തരവിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികാര താരിഫുകളുമായി മുന്നോട്ട് പോകുമെന്നും ട്രൂഡോ വ്യക്തമാക്കി. അമേരിക്കൻ ബിയർ, വൈൻ, ബർബൺ, ഓറഞ്ച് ജ്യൂസ്, പച്ചക്കറികൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, ഷൂകൾ തുടങ്ങി എല്ലാത്തിനും താരിഫുകൾ ബാധകമാകുമെന്ന് ട്രൂഡോ പറയുന്നു. ഗാർഹിക വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, കായിക ഉപകരണങ്ങൾ തുടങ്ങിയ പ്രധാന ഉപഭോക്തൃ ഉൽപന്നങ്ങളും തടി, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളും ഇതിൽ ഉൾപ്പെടും. ധാതുക്കൾ, ഊർജം, സംഭരണം, മറ്റ് പങ്കാളിത്തം എന്നിവ ഉൾപ്പെടുന്ന നിരവധി താരിഫ് ഇതര നടപടികളും തങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് ട്രൂഡോ പറയുന്നു.
അതേസമയം താരിഫുകളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്കുള്ള ഊർജ വിതരണം വെട്ടിക്കുറയ്ക്കുന്ന കാര്യം കാനഡ പരിഗണിക്കുമോ എന്നത് ട്രൂഡോ വ്യക്തമാക്കിയിട്ടില്ല.