കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വീണ്ടും വിവാഹിതയായി. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. മേയ് മൂന്നിനായിരുന്നു വിവാഹം. ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1959ൽ ജനിച്ച പിനാകി മിശ്ര, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മിശ്ര 1996ൽ പുരിയിൽനിന്ന് ലോക്സഭയിൽ എത്തിയിരുന്നു. പിന്നീടാണ് ബിജെഡിയിലേക്കു ചുവടുമാറ്റിയത്. ബിജെഡിയുടെ സീറ്റിൽനിന്ന് പലവട്ടം പാർലമെന്റിൽ എത്തിയിട്ടുമുണ്ട്. മിശ്രയ്ക്ക് മുൻ വിവാഹത്തിൽ ഒരു മകനും ഒരു മകളും ഉണ്ട്.
പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയായ മഹുവ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. എംപിയായ ആദ്യവട്ടം പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. 1974ൽ അസമിൽ ജനിച്ച മൊയ്ത്ര രാഷ്ട്രീയത്തിലെത്തുന്നതിനുമുൻപ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ആയിരുന്നു. 2019ലും 2024ലും എംപിയായി ലോക്സഭയിൽ കൃഷ്ണനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പാർട്ടിയിൽ നാദിയ ജില്ലയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന മൊയ്ത്ര, കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാളിഗഞ്ച് നിയമസഭാ മണ്ഡലത്തിന്റെ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമായിരുന്നില്ലെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
നേരത്തേ, ഡെൻമാർക്ക് പൗരനായ ലാർസ് ബ്രോർസനെയാണ് മൊയ്ത്ര വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹമോചനം നേടിയിരുന്നു. അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്രിയുമായി ഇടയ്ക്ക് ബന്ധം പുലർത്തിയിരുന്നെങ്കിലും പിരിഞ്ഞു.