യുഎസിൽ നിന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരെയും 44 അഭയാർത്ഥികളെയും ആർസിഎംപി തടഞ്ഞു. ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിലാണ് ഇവരെ തടഞ്ഞത്. ഒരു ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന അഭയാർത്ഥികളെ പ്രവിശ്യാ പോലീസിൻ്റെ സഹായത്തോടെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. അഭയാർത്ഥികളെ പിന്നീട് സ്റ്റാൻസ്റ്റെഡിലുള്ള കാനഡ ബോർഡർ സർവീസസ് ഏജൻസി ഓഫീസിലേക്ക് കൊണ്ടുവന്നുവെന്ന് സിബിഎസ്എ കിഴക്കൻ അതിർത്തി ജില്ലാ ഡയറക്ടർ മിഗുവൽ ബെഗിൻ പറഞ്ഞു.
കാനഡ-യുഎസ് അതിർത്തിയിലെ നിയമവിരുദ്ധ കടന്നുകയറ്റങ്ങളും ഫെൻ്റനൈൽ കടത്തുമാണ് കാനഡയ്ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെ ആണ് അറസ്റ്റുകൾ. അതേ സമയം അതിർത്തി കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ജന്മദേശം അധികൃതർ വ്യക്തമാക്കിയില്ല. ഇമിഗ്രേഷൻ നിയമപ്രകാരമാണ് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റംസ് ഓഫീസ് ഒഴികെയുള്ള അനധികൃതമായ എൻട്രി പോയിൻ്റുകളിലൂടെ ആളുകളെ എത്തിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിക്ക് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റി. അതിർത്തിയിലെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി കാനഡ 1.3 ബില്യൺ ഡോളറിൻ്റെ പദ്ധതിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും വ്യോമ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.