ന്യൂ ബ്രൺസ്‌വിക്: കാനഡയിലെ മൗണ്ട് ആലിസൺ സർവകലാശാലാ കാമ്പസിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാഴം (ഫെബ്രുവരി 12), വെള്ളി (ഫെബ്രുവരി 13) ദിവസങ്ങളിൽ നടക്കേണ്ട നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സർവകലാശാല റദ്ദാക്കി. ശനിയാഴ്ചയോടെ മാത്രമേ സർവകലാശാലാ പ്രവർത്തനം സാധാരണ നിലയിലാകൂ എന്ന് അധികൃതർ അറിയിച്ചു.
ന്യൂ ബ്രൺസ്‌വിക്കിലെ സാക്ക്‌വില്ലിലുള്ള (Sackville) സർവകലാശാലാ കെട്ടിടത്തിലാണ് ആശങ്കാജനകമായ സന്ദേശം കണ്ടെത്തിയത്. സന്ദേശം അവ്യക്തമാണെങ്കിലും, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോയൽ കാനഡ മൗണ്ടഡ് പോലീസ് കാമ്പസിൽ വൻ പരിശോധന നടത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ കാമ്പസിന്റെ ചില ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിൽ കാമ്പസിൽ നേരിട്ടുള്ള ഭീഷണികളില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, ഈ സാഹചര്യം വിദ്യാർത്ഥികളിലും ജീവനക്കാരിലും ഉണ്ടാക്കിയ മാനസിക സമ്മർദ്ദം കണക്കിലെടുത്താണ് ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ അവധി നൽകാൻ തീരുമാനിച്ചത്. അത്യാവശ്യ സേവനങ്ങളൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും ഈ ദിവസങ്ങളിൽ റിമോട്ടായി നടക്കും. “വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. കാമ്പസ് തുറക്കുന്നതിന് മുൻപ് സാഹചര്യം വിലയിരുത്താൻ ഈ സമയം സഹായിക്കും,” എന്ന് സർവകലാശാല കമ്മ്യൂണിക്കേഷൻ ഓഫീസർ ജോനെൽ മാസെ വ്യക്തമാക്കി.
സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചോ അതിന്റെ സ്വഭാവത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ കാമ്പസ് സുരക്ഷാ വിഭാഗത്തെ 506-364-2228 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







