യുഎസ് അതിർത്തിയിൽ കാനഡക്കാർ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തു കടക്കുമ്പോഴും ഫോട്ടോ എടുക്കുന്നത് നിർബന്ധമാക്കി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുതിയ നിയമങ്ങൾ പുറത്തിറക്കി. വ്യക്തി വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നത് തടയുന്നതിനും, പാസ്‌പോർട്ട് തട്ടിപ്പ് കുറയ്ക്കുന്നതിനും വേണ്ടിയുള്ള ബയോമെട്രിക് ഡാറ്റാ ശേഖരണത്തിൻ്റെ ഭാഗമായാണ് ഈ നടപടി.
Facial Recognition Technology ഉപയോഗിച്ച് യാത്രക്കാരുടെ തത്സമയ ചിത്രങ്ങൾ അവരുടെ സർക്കാർ രേഖകളിലെ ഫോട്ടോകളുമായി ഒത്തുനോക്കിയാണ് പരിശോധന നടത്തുക. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അതിർത്തി പോയിൻ്റുകളിലും ഈ നിയമം ബാധകമാകും.
പതിവായി അതിർത്തി കടക്കുന്ന നോൺ-സിറ്റിസൺസിൻ്റെ ഫോട്ടോകൾ എടുത്ത് ഒരു പ്രാദേശിക ഫോട്ടോഗ്രാഫിക് ഗാലറി സൃഷ്ടിച്ചുകൊണ്ട് പരിശോധന നടത്താനാണ് പദ്ധതി. 2004 മുതൽ ചില നോൺ-സിറ്റിസൺസിൽ നിന്ന് യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നുണ്ടെങ്കിലും, ഈ പുതിയ നിയമം ഡാറ്റാ ശേഖരണം കൂടുതൽ വിപുലീകരിക്കുന്ന ഒന്നാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാവർക്കും പുതിയ ബയോമെട്രിക് ആവശ്യകതകൾ പാലിക്കേണ്ടിവരും.







