ഹൂസ്റ്റൺ: ലൊസാഞ്ചലസിലെ തെരുവുകൾ കലാപ ഭൂമിയായി മാറുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് യുഎസ് സുരക്ഷാ വിഭാഗം. മറീനുകൾ അടക്കമുള്ളവരെ രംഗത്തിറക്കി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതോടെ പ്രസിഡന്റിനെതിരെ സ്റ്റേറ്റുകളും ഗവർണർമാരും രംഗത്തുവന്നു.
പ്രതിഷേധക്കാർക്കെതിരായി കർശന നീക്കമുണ്ടാകുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി മുന്നറിയിപ്പ് നൽകി. നിയമപാലകരെ ആക്രമിക്കുന്ന ആളുകൾക്കെതിരെ നീതിന്യായ വകുപ്പ് സിവിൽ ഡിസോർഡർ കുറ്റം ചുമത്തുമെന്നും കടകളും മറ്റും കൊള്ളയടിക്കുന്ന ആളുകൾക്കെതിരെ ഫെഡറൽ കുറ്റങ്ങൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലൊസാഞ്ചലസ് മേയർ കാരെൻ ബാസ് ‘റെയ്ഡുകൾ നിർത്താൻ’ സർക്കാരിനോട് അഭ്യർഥിച്ചു.ലൊസാഞ്ചലസിലുടനീളം നടന്ന റെയ്ഡുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോഴും പ്രവർത്തനം നടക്കുകയാണെന്ന് ബാസ് പറഞ്ഞു. നാഷനൽ ഗാർഡിനെയും മറൈൻമാരെയും വിന്യസിച്ചതിനെതിരെയും കടുത്ത വിമർശനം ഉയരുന്നുണ്ട്.
കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ട്രംപ് ഭരണകൂടത്തിനെതിരെ തിങ്കളാഴ്ച കേസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു സംസ്ഥാനത്തിന്റെ നാഷനൽ ഗാർഡ് അതിന്റെ ഗവർണറുടെ അഭ്യർത്ഥനയില്ലാതെ സജീവമാക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിന്റെ അധികാരത്തിനെതിരെ ഒരു കലാപമോ കലാപത്തിലേക്ക് നയിക്കാനുള്ള സാധ്യതയോ ഉണ്ടാകുമ്പോൾ’ ഫെഡറൽ സർവീസ് അംഗങ്ങളെ അണിനിരത്താൻ അനുവദിക്കുന്ന നിയമ വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപ് കലാപകാരികളെ നേരിടുന്നത്. ഇതിനെ ”അശ്രദ്ധമായ” പ്രവർത്തിയായാണ് ഗവർണർ ന്യൂസം എക്സിൽ വിശേഷിപ്പിച്ചത്.
അതേസമയം, കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട, നാഷനൽ ഗാർഡിനെ ഉപയോഗിച്ചതിനെതിരെ കേസ് ഫയൽ ചെയ്തു. ട്രംപ് സംസ്ഥാനത്തിന്റെ പരമാധികാരം ‘ചവിട്ടിമെതിച്ചു’ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപ് ഗാർഡിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും വിന്യാസം നിർത്താൻ ഒരു നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.
കലിഫോർണിയ ഗവർണറുടെ അനുമതിയില്ലാതെ നാഷനൽ ഗാർഡിനെ ഫെഡറലൈസ് ചെയ്തപ്പോൾ ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും നിയമം ലംഘിക്കുകയും ഭരണഘടനാ അധികാരങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന് ബോണ്ട ആരോപിച്ചു. ’നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറയെ തന്നെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള നിർമിത പ്രതിസന്ധിയാണിത്’ എന്നാണ് ഗവർണർ ന്യൂസം കേസിനെക്കുറിച്ച് പറഞ്ഞത്. ട്രംപിനെതിരെ സംസ്ഥാനങ്ങളിൽ വർധിച്ചു വരുന്ന അസംതൃപ്തിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.