വളരെയധികം ചെലവേറിയതാണെന്ന് കരുതുന്നതിനാൽ ലൈഫ് ഇൻഷുറൻസ് ഒഴിവാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാനഡയിൽ 42 ശതമാനം പേർക്കും ലൈഫ് ഇൻഷുറൻസ് ഇല്ലെന്ന് ഇൻഷുറൻസ് സ്ഥാപനമായ പോളിസീമീയും ആംഗസ് റീഡും ചേർന്ന് നടത്തിയ സർവേയിൽ വെളിപ്പെടുത്തുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നില്ലെന്ന് 49 ശതമാനം പേർ പറയുന്നു.
കുട്ടികളുള്ളവരും ലൈഫ് ഇൻഷുറൻസ് ഒഴിവാക്കുകയാണെന്ന് പോളിസിമീ സിഇഒ ആൻഡ്രൂ ഓസ്ട്രോ പറഞ്ഞു. അഫോർഡബിളിറ്റിയാണ് ഏറ്റവും വലിയ തടസ്സം. കാനഡയിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ വളരെ ചെലവേറിയതാണെന്ന് മൂന്നിൽ ഒരാൾ പറയുന്നു. കുട്ടികളുള്ള വീടുകളിൽ ഇത് 42 ശതമാനമായി വർധിക്കുന്നുവെന്നും ഓസ്ട്രോ വ്യക്തമാക്കി.
പോളിസിയെ ആശ്രയിച്ച് കാനഡയിലെ ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ 15 ഡോളറിനും 300 ഡോളറിനും ഇടയിലാകാം. 20 വർഷത്തെ ടേം പോളിസിൽ നോൺ-സ്മോക്കറായ ഓരാൾക്ക്, 40 വയസ്സുള്ള സ്ത്രീക്ക് 33.27 ഡോളറും, 40 വയസ്സുള്ള പുരുഷന് 44.96 ഡോളറുമാണ് പ്രതിമാസ നിരക്കെന്നാണ് കണക്കുകൾ. ഉയർന്ന ജീവിതച്ചെലവ് തങ്ങളുടെ ഇൻഷുറൻസ് പദ്ധതികൾ വൈകിപ്പിച്ചതായി പത്തിൽ ഒരാൾ പറയുന്നു. അതേസമയം, 27 ശതമാനം പേർ ലൈഫ് ഇൻഷുറൻസ് പോളിസിയുടെ ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് സർവേയിൽ പറയുന്നു.







