സാൻ അന്റോണിയോ: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് വയസ്സുകാരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ഫെഡറൽ കോടതി. മിനസോട്ടയിൽ നിന്ന് പിടികൂടി ടെക്സസിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അഞ്ച് വയസ്സുകാരൻ ലിയാം കൊനെജോ റാമോസിനെയും പിതാവ് അഡ്രിയാൻ കൊനെജോ അരിയസിനെയും ഉടൻ വിട്ടയക്കാൻ ജഡ്ജി ഫ്രെഡ് ബിയറി ഉത്തരവിട്ടു.
ക്രൂരമായ നടപടിയെന്ന് കോടതി കുട്ടികളെ മാനസികമായി തളർത്തിക്കൊണ്ടാണോ സർക്കാർ നാടുകടത്തൽ ക്വാട്ട പൂർത്തിയാക്കുന്നതെന്ന് കോടതി ചോദിച്ചു. “കുട്ടികളെ ദ്രോഹിച്ചുകൊണ്ടാണോ സർക്കാർ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്? ഇത് അത്യന്തം അപലപനീയമാണ്,” ജഡ്ജി നിരീക്ഷിച്ചു. ബൈബിൾ വചനങ്ങളും അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും ഉദ്ധരിച്ചായിരുന്നു കോടതിയുടെ 21 പേജുള്ള വിധിന്യായം. കുട്ടി ധരിച്ചിരുന്ന ബണ്ണി തൊപ്പിയും സ്പൈഡർമാൻ ബാഗും ഉൾപ്പെട്ട ചിത്രം പുറത്തുവന്നതോടെ വലിയ ജനരോഷമാണ് അമേരിക്കയിൽ ഉയർന്നത്.
കുട്ടിയെ ‘ഇരയാക്കി’ എന്ന് ആരോപണം ജനുവരി 20-നാണ് ഇക്വഡോർ സ്വദേശിയായ അഡ്രിയാനെയും മകനെയും മിനസോട്ടയിൽ വെച്ച് ഐസിഇ (ICE) ഉദ്യോഗസ്ഥർ പിടികൂടിയത്. കുട്ടിയെ വീടിന്റെ വാതിലിൽ മുട്ടിക്കാൻ നിർബന്ധിച്ച്, അമ്മ വാതിൽ തുറന്നപ്പോൾ അകത്തുകയറി പിതാവിനെ പിടികൂടുകയായിരുന്നു എന്ന് അയൽവാസികൾ ആരോപിച്ചു. എന്നാൽ ഉദ്യോഗസ്ഥരെ കണ്ട് പിതാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കുട്ടിയെ വാഹനത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
മോചനം രാഷ്ട്രീയ ഇടപെടലിലൂടെ കോടതി ഉത്തരവിന് പിന്നാലെ ടെക്സസ് പ്രതിനിധി ജോക്വിൻ കാസ്ട്രോ ഇടപെട്ട് കുട്ടിയെയും പിതാവിനെയും തടങ്കൽ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കി. കുട്ടിയെ തടങ്കലിൽ വെച്ചത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് കാസ്ട്രോ പറഞ്ഞു. നിലവിൽ ഇവർ മിനസോട്ടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ട്രംപ് ഭരണകൂടം പ്രതിദിനം 3,000 പേരെ നാടുകടത്തണമെന്ന ‘ക്വാട്ട’ നിശ്ചയിച്ചതാണ് ഇത്തരം അമിത നടപടികൾക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തടങ്കൽ കേന്ദ്രങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും പരാതികൾ ഉയരുന്നുണ്ട്.







