തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരം ശക്തമാക്കി ആശവർക്കർമാർ. ഇന്ന് 62-ാം ദിനമാണ്. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ ഐക്യദാർഢ്യവുമായി പൗരസംഗമത്തിൽ എത്തിച്ചേർന്നു. നിരാഹാര സമരം 24-ാം ദിവസത്തിലും തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്.
സർക്കാരിന്റെ അവഗണനയ്ക്ക് ഇന്ന് 62 ദിവസത്തെ ആയുസ്സ്. നടത്തിയ ചർച്ചകളും പരാജയം, എടുക്കുന്ന നിലപാടുകൾ ക്രൂരവും. ഇതാണ് കേരള സർക്കാർ ഇപ്പോൾ ആശമാരോട് കാട്ടുന്നത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാൻ അറിയാത്ത സർക്കാരും ഇതെല്ലാം നിരാകരിക്കുന്നത് മറ്റൊരു സ്ത്രീയായ ആരോഗ്യമന്ത്രിയും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ തികഞ്ഞ പിന്തുണയാണ് ആശമാർക്ക് നൽകുന്നത്. ഒപ്പം കോൺഗ്രസ് നേതാക്കൾ സമര തുടക്കം മുതൽ തന്നെ ആശമാർക്കൊപ്പം നിലക്കൊണ്ടിരുന്നു.