വാഷിങ്ടൺ : കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകൾ മാർച്ച് 4 മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ വ്യാപാര അജണ്ടയുടെ ഭാഗമാണ് താരിഫുകൾ. അതേസമയം, അമേരിക്കൻ വ്യവസായങ്ങളും തൊഴിലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് താരിഫ് ഏർപ്പെടുത്തുന്നതെന്ന് ട്രംപ് പറയുന്നു. എന്നാൽ, താരിഫ് വർധന കാനഡയെയും മെക്സിക്കോയെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളെയും ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, സെമികണ്ടക്ടറുകൾ തുടങ്ങിയ വ്യവസായങ്ങളെയും യു എസ് ലക്ഷ്യമിടുന്നു.
30 ദിവസത്തേക്ക് നീട്ടി വച്ചിരുന്ന താരിഫ് നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 91850 കോടി ഡോളർ യുഎസ് ചരക്ക് ഇറക്കുമതിയെ അത് ബാധിക്കും. അതിർത്തിയിൽ പുതിയ സുരക്ഷാ നടപടികൾ ഏർപ്പെടുത്താൻ കാനഡ സമ്മതിച്ചതിനെത്തുടർന്നാണ് കാനഡയുടെ എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവിൽ ഒരു മാസത്തെ ഇളവ് നൽകിയത്.