പാറ്റ്ന: മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുകേഷ് സിങാണ് അറസ്റ്റിലായത്. ഏപ്രിൽ ഏഴിനായിരുന്നു കൊലപാതകം. മകൾ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് മുകേഷ് സിങിനെ പ്രകോപിപ്പിച്ചത്. സാക്ഷി എന്ന ഇരുപത്തിയഞ്ചുകാരിയാണ് പിതാവിൻറെ ക്രൂരതയ്ക്ക് ഇരയായത്. സാക്ഷിയും കാമുകനും ഡൽഹിയിലേക്ക് ഒളിച്ചോടിയതിനെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്.
മാർച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേർന്ന് ഡൽഹിയിലേക്ക് ഒളിച്ചോടിയത്. രണ്ടുപേരും അടുത്ത വീടുകളിലായിരുന്നു താമസം. ഇരുവരും പഠിച്ചിരുന്നതും ഒരേ കോളേജിലാണ്. എന്നാൽ യുവാവ് മറ്റൊരു ജാതിയിൽപ്പെട്ടതുകൊണ്ടുതന്നെ സാക്ഷിയുടെ കുടുംബം ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുപേരും ഡൽഹിയിലേക്ക് പോയത്. പിന്നീട് മുകേഷ് സിങ് സാക്ഷിയെ വിളിച്ച് നിരന്തരം വീട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കളെ കാണാൻ സാക്ഷി വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.
വീട്ടിൽ മകളെ കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചപ്പോൾ അവൾ വീണ്ടും യുവാവിനൊപ്പം പോയി എന്നായിരുന്നു മുകേഷ് സിങ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ താമസസ്ഥലത്തെ ശുചിമുറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടു. ശുചിമുറി പൂട്ടിയിട്ട നിലയിലായിരുന്നു. പൂട്ടുപൊളിച്ച് പരിശോധിച്ചപ്പോൾ സാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് മുകേഷ് സിങ് തുറന്നു സമ്മതിച്ചു. സാക്ഷിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊലപ്പെടുത്താനും മുകേഷ് സിങ് പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അയാൾ സ്ഥലത്തില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.