newsroom@amcainnews.com

മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചു; തുറന്നടിച്ച് ഡോ. സി.എച്ച്. ഹാരിസ്

തിരുവനന്തപുരം: തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഹാരിസ് ഈ ആരോപണം ആവർത്തിച്ചു.

മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചെന്നും കാലം അവർക്കു മാപ്പു നൽകട്ടേയെന്നുമാണ് വാടാസാപ് ഗ്രൂപ്പിലെ സന്ദേശത്തിൽ ഹാരിസ് പറഞ്ഞത്. ഇതിനു പിന്നാലെ, ചിലരെ ഗ്രൂപ്പിൽനിന്ന് മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചു. 30 വർഷത്തിൽ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും, ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചതെന്നും അവർ പിന്നിൽനിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് തന്നോട് പറഞ്ഞത്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. വിശദീകരണം ചോദിക്കാതെയാണ് അവർ വാർത്താ സമ്മേളനം വിളിച്ചത്. പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ അവർക്ക് തന്നോടു ചോദിക്കാമായിരുന്നു. താൻ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോടു ചോദിച്ചില്ല.

വകുപ്പ് മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും സഹായം വേണമെന്ന് ഡോ.ഹാരിസ് പറഞ്ഞു. ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും സഹകരണം ആവശ്യമാണ്. താൻ ജോലിക്കാരൻ മാത്രമാണ്. വിവിധ വിഭാഗത്തിലെ ഡോക്ടർമാർ ഒത്തുചേർന്നാണ് ഒരു രോഗിയെ രക്ഷിക്കുന്നത്. ശത്രുപക്ഷത്തുനിന്ന് പോകാൻ കഴിയില്ല. ഒരാൾ മാറിനിന്നാൽ പ്രവർത്തനം നടക്കില്ല. മേലധികാരികളുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. തന്നോട് പ്രതികാര നടപടി ഉണ്ടായിട്ടില്ല. എല്ലാവരും വിളിച്ച് കാര്യങ്ങൾ ചോദിച്ചു. സഹായങ്ങൾ വാഗ്ദാനം ചെയ്തു. മന്ത്രി സമാധാനിപ്പിച്ചു. സന്തോഷമായാണ് പിരിഞ്ഞതെന്നും ഡോ.ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ കുറിപ്പ്:

‘‘ഒരു സഹപ്രവർത്തകനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാൻ, അതും ജീവിതത്തിൽ അവരോട് ഒരു തെറ്റും ചെയ്യാത്ത വ്യക്തിയെ, കാണിച്ച വ്യഗ്രതയും നാടകീയതയും ഈ കോളജിന്റെ ചരിത്രത്തിൽ എഴുതി ചേർക്കേണ്ടതാണ്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു വിരുദ്ധമാണ്. സാധാരണക്കാരനുവേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു, കേരളമെമ്പാടും ഫാക്കൽറ്റികൾ നൂറു ശതമാനം കൂടെ നിന്നു, എല്ലാ ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും എല്ലാ വിഭാഗം ജനങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ടും എന്തോ ചില വെള്ളിനാണയങ്ങൾക്കുവേണ്ടി ഒരു സഹപ്രവർത്തകനെ ജയിലിലേക്കും ഒരുപക്ഷേ, മരണത്തിലേക്കും എത്തിക്കാൻ ശ്രമിച്ചവർ… അവർക്കു കാലം മാപ്പ് നൽകട്ടെ’’

You might also like

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

Top Picks for You
Top Picks for You