രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു. 19ലെ കണക്കുപ്രകാരം ഒരു യുഎസ് ഡോളറിന് 90.94 രൂപയുടെ മൂല്യമുണ്ട്. ഇതിനനുസൃതമായി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യവും വർധിച്ചു. മാസത്തിന്റെ പകുതിയോടെയാണ് ഗൾഫിൽനിന്ന് കൂടുതലായി നാട്ടിലേക്കു പണമയയ്ക്കുന്നത്. ആ സമയത്തു രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതും പ്രവാസികൾക്കു ഗുണം ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്ന സമയത്ത് ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയയ്ക്കൽ കൂടുന്നതു പതിവാണ്.
19ലെ കണക്കുപ്രകാരം ഒരു സൗദി റിയാലിന് 24.25 രൂപ ലഭിക്കും. ആയിരം സൗദി റിയാലിന് 24250 രൂപ. ഏറ്റവും കൂടുതൽ മലപ്പുറത്തുകാർ ജോലി ചെയ്യുന്ന ഗൾഫ് രാഷ്ട്രം യുഎഇയാണ്. 19ലെ വിനിമയമൂല്യം കണക്കാക്കുമ്പോൾ ഒരു യുഎഇ ദിർഹത്തിന് 24.70 രൂപയുണ്ട്. 1000 ദിനാർ അയച്ചാൽ നാട്ടിൽ 24700 രൂപ ലഭിക്കും. ഖത്തർ റിയാൽ ഒന്നിന് 24.99 രൂപയുടെ മൂല്യമുണ്ട്. 1000 റിയാലിന് 24990 രൂപ. രൂപയുമായി തട്ടിച്ചുനോക്കുമ്പോൾ കുവൈത്ത് ദിനാറിന്റെ 19ലെ മൂല്യം 297.40 രൂപയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ ഏകദേശം മൂന്നു രൂപയുടെ ഇടിവാണുണ്ടായത്.
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് മക്കൾ വിദേശത്തു പഠിക്കുന്ന രക്ഷിതാക്കൾക്കു തിരിച്ചടിയാണ്. ഫീസിനും മറ്റു ചെലവുകൾക്കും കൂടുതൽ പണം അയച്ചുനൽകേണ്ടിവരും. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ വരും മാസങ്ങളിലേക്കുള്ള ഫീസ് മുൻകൂട്ടി അയയ്ക്കുന്ന പ്രവണതയുണ്ട്. മൂല്യം ഇനിയും ഇടിയുമെന്ന ആശങ്കയാണ് ഇതിനു കാരണം. വിദേശത്തേക്കു വിനോദസഞ്ചാരത്തിന് പോകുന്നവരെയും രൂപയുടെ മൂല്യമിടിവ് ബാധിക്കും. വിദേശത്ത് അവർ നേരത്തേ നിശ്ചയിച്ചതിലും കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.







