കീവ്: കടന്നുകയറ്റക്കാർക്കു യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും 15ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം.
കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോടാണ് യുക്രെയ്ൻ പ്രസിഡന്റ് പ്രതികരിച്ചത്. 4 യുക്രെയ്ൻ പ്രവിശ്യകളാണു പുട്ടിൻ ആവശ്യപ്പെടുന്നതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും. യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
യുദ്ധം അവസാനിക്കണമെങ്കിൽ നിബന്ധനകളില്ലാതെ വെടിനിർത്തലിന് പുട്ടിൻ തയാറാകണം. ഇതിനുള്ള സാധ്യതകൾ കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. അല്ലെങ്കിൽ, പുട്ടിൻ–ട്രംപ് ചർച്ചകളിലൂടെ കൂടുതൽ തുടർചർച്ചകൾ രൂപപ്പെടണം. അതിലൂടെ പ്രതിസന്ധിക്ക് അയവുണ്ടാകണം. റഷ്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ വൻതോതിൽ സൈനിക സഹായം യുക്രെയ്ന് നൽകുന്നുണ്ട്. ഇത് റഷ്യൻ നീക്കങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. പലപ്പോഴും റഷ്യ വലിയ തിരിച്ചടികളും നേരിടുന്നു.
യുഎസ് പിന്തുണയില്ലെങ്കിൽ മറ്റ് രാജ്യങ്ങൾ യുക്രെയ്നെ സഹായിക്കണമെന്നില്ല. ഇപ്പോൾതന്നെ കൂടുതൽ ആയുധങ്ങൾ യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. സൈനിക സഹായം തുടരുന്നതിൽ യുഎസ് നിലപാട് നിർണായകമാണ്. ഉപരോധങ്ങളും വർധിച്ചുവരുന്ന സാമ്പത്തിക പ്രശ്നങ്ങളും റഷ്യയെ ബുദ്ധിമുട്ടിച്ചേക്കാം. ആയിരക്കണക്കിന് സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തിയുള്ള ചെറിയ നേട്ടങ്ങൾക്കെതിരെ റഷ്യയിൽ വിമർശനം ഉയരുന്നുണ്ട്. പോരാട്ടം റഷ്യയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ചർച്ചയിലെ നിർണായക ഘടകങ്ങളാകും.