തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ 10ലേക്ക് മാറ്റി. നേരത്തേ സർക്കാർ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ല എന്ന റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്. ഇതേ ക്ലീൻ ചിറ്റ് റിപ്പോർട്ട് തന്നെയാണു വിജിലൻസ് കോടതിയിൽ ഹാജരാക്കിയതും.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വാദത്തിനു ശേഷമേ റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുകയുള്ളു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നിലവിൽ വാദം കേൾക്കുന്ന ജഡ്ജി വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ജഡ്ജിയാവും ജൂൺ 10ന് ഹർജി പരിഗണിക്കുക.
എം.ആർ. അജിത് കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.