ന്യൂയോർക്ക്: വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും മുഴുവൻ പലസ്തീൻകാരുടെയും മൊബൈൽ ഫോണുകൾ ചോർത്തിയ സംഭവത്തിൽ, ഇസ്രയേൽ സൈന്യത്തിനു നൽകിവന്ന ചില സേവനങ്ങൾ റദ്ദാക്കി മൈക്രോസോഫ്റ്റ്. പലസ്തീൻകാരുടെ ഫോൺ സന്ദേശങ്ങളുടെ ഡേറ്റ മൈക്രോസോഫ്റ്റിന്റെ അഷർ സോഫ്റ്റ്‌വെയറും എഐയും ഉപയോഗിച്ചാണ് ശേഖരിച്ചത്. ഓഗസ്റ്റിൽ ഗാർഡിയൻ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കമ്പനി നടത്തിയ അന്വേഷണത്തിൽ റിപ്പോർട്ട് ശരിയാണെന്നു ബോധ്യമായതോടെയാണു നടപടി.
ജനങ്ങളെ നിരീക്ഷിക്കാനും വിവരം ചോർത്താനും സാങ്കേതികവിദ്യ നൽകില്ലെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനുള്ള സൈബർ സുരക്ഷാസേവനം തുടരും.ഇസ്രയേൽ സൈന്യത്തിനു മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളുടെ പേരിൽ പലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധമുയർന്നിരുന്നു. കമ്പനി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രതിഷേധിച്ച ചില ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.







