ലാഹോർ: ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. ആക്രമണത്തിൽ സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും താവളത്തിലുണ്ടായിരുന്ന സൈനികർക്കു പരുക്കേൽക്കുകയും ചെയ്തെന്നു വർഷാവസാന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലേക്ക് ഇന്ത്യ ധാരാളം ഡ്രോണുകൾ അയച്ചെന്നാണു ദാർ വ്യക്തമാക്കിയത്. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അതിർത്തി കടന്നെന്നും അവയിൽ 79 എണ്ണം പാകിസ്ഥാൻ സൈന്യം തടഞ്ഞെന്നും ദാർ വിശദീകരിച്ചു. എന്നാൽ ഒരു ഡ്രോൺ സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്നും ആളുകൾക്കു പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സാഹചര്യം വിലയിരുത്തുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുമായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ മേയ് 9ന് രാത്രി യോഗം ചേർന്നെന്നും ദാർ വെളിപ്പെടുത്തി. നൂർ ഖാൻ വ്യോമതാവളം ആക്രമിച്ചതിലൂടെ ഇന്ത്യ തെറ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു’’– ഇഷാഖ് ദാർ പറഞ്ഞു. ഷഹബാസ് ഷെരീഫിന്റെ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നും ആക്രമണം നടന്നെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.







