ഒൻ്റോരിയോ: സർക്കാരിൻ്റെ നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട് ഒൻ്റോരിയോയിലെ ദമ്പതികൾ. ഇവരുടെ കൗമാരക്കാരനായ മകൻ ചികിത്സയ്ക്കായി എമർജൻസി ഹോസ്പിറ്റലിൽ 8 മണിക്കൂർ നേരത്തേ കാത്തിരിപ്പിന് ശേഷം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ നിന്നുള്ള ജിജെയും ഹേസൽ വാൻ ഡെർ വെർക്കനും ഒരു നിയമ പരിഷ്കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
കഴിഞ്ഞ വർഷമായിരുന്നു സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി എട്ട് മണിക്കൂറോളമാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്. തുടർന്ന് മകൻ മരണപ്പെടുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ “ഫിൻലേസ് ലോ” എന്ന പേരിൽ ഒരു പുതിയ നിയമം പാസാക്കണമെന്നാണ് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്ക് അധികനേരം കാത്തിരിക്കേണ്ടി വരില്ലെന്നും ആശുപത്രികളിൽ അവരെ സുരക്ഷിതമായി പരിചരിക്കാൻ ആവശ്യമായ ജീവനക്കാർ ഉണ്ടെന്നും ഉറപ്പാക്കുന്നതുമാണ് ഈ നിയമം.
പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മകൻ ഫിൻലെ മരിച്ചതിനുശേഷമാണ് കുടുംബം നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മകന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് മൗനം പാലിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ലെന്ന് ജിജെ പറഞ്ഞു. നീണ്ട കാത്തിരിപ്പ് സമയം സ്വാഭാവികമെന്ന് കരുതി ആരും ഇതിനെതിരെ പോരാടുന്നതായി തോന്നുന്നില്ലന്നും കുടുംബം പറഞ്ഞു.







