തിരുവനന്തപുരം: സർക്കാരിന് നിസംഗതയെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
“ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂൽപുഴയിൽ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ തുക വച്ചിട്ടുണ്ട് എന്നതിൽ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വർഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോർജ്ജ വേലികളോ നിർമ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സർക്കാരിന്റെ തീരുമാനം. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.
വനാതിർത്തികളിൽ മാത്രമല്ല നാട്ടിൻപുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സർക്കാർ നിസംഗരായി നിൽക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാനോ ജനങ്ങളെ അതിൽ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. ജനങ്ങൾക്ക് ജീവിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സർക്കാർ വെറുതെയിരിക്കുകയാണ്”.
രണ്ട് ദിവസം കൊണ്ട് 3 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനെതിരെ വനംവകുപ്പ് നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.