സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഉന്നതതല ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കനേഡിയൻ, ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട്. നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന വിവരങ്ങൾ കനേഡിയൻ അധികൃതർക്ക് ലഭിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മോദി സർക്കാരുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. നവംബർ 11, 12 തീയതികളിൽ നയാഗ്രയിൽ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ക്ഷണിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലെ കൊലപാതകങ്ങളിൽ ഇന്ത്യ തങ്ങളുടെ പങ്ക് നിഷേധിക്കുന്നത് തുടരുമ്പോഴും ഇന്ത്യയുമായുള്ള കാർണിയുടെ അടുപ്പം തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ പറഞ്ഞു.







